ബംഗളൂരു : ബി.ജെ.പിയില്‍ തന്നെ തഴഞ്ഞതിന് പിന്നില്‍ ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷാണെന്ന ആരോപണവുമായി ജഗദീഷ് ഷെട്ടാര്‍.
കോണ്‍ഗ്രസില്‍ ചേര്‍ന്ന ചൊവ്വാഴ്ച അദ്ദേഹത്തിന്റെ മണ്ഡലമായ ഹുബ്ബള്ളി-ധാര്‍വാഡില്‍ നല്‍കിയ സ്വീകരണത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ”ബി.എസ്. യെദിയൂരപ്പയുടെയും എച്ച്.എന്‍. അനന്തകുമാറിന്റെയും നേതൃത്വത്തിന് കീഴില്‍ വടക്കന്‍ കര്‍ണാടകയില്‍ പാര്‍ട്ടിയെ വളര്‍ത്താന്‍ ഞാന്‍ എപ്പോഴും പ്രവര്‍ത്തിച്ചു.
എന്നെ ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ അവരുടെ മണ്ഡലം വിട്ട് പുറത്തു പ്രവര്‍ത്തിക്കാത്ത നേതാക്കളാണ്. ബി.ജെ.പിയില്‍ കര്‍ണാടക തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ധര്‍മേന്ദ്ര പ്രധാന്‍ എന്നെ വിളിച്ച് സീറ്റ് നല്‍കില്ലെന്ന് അറിയിച്ചു. അദ്ദേഹം ഒരു ഫോം അയക്കുമെന്നും അതില്‍ ഒപ്പിടണമെന്നും ആവശ്യപ്പെട്ടു. ആറുതവണ തെരെഞ്ഞടുപ്പ് ജയിച്ച എന്നെ ഒരു കുട്ടിയെപ്പോലെയാണ് അദ്ദേഹം കണ്ടത്. ഒരുപക്ഷേ, ബി.ജെ.പി വാഗ്ദാനം ചെയ്ത ഉയര്‍ന്ന പദവി നേരത്തേ അറിയിച്ചിരുന്നെങ്കില്‍ സ്വീകരിച്ചേനെ. എന്റെ പേര് സ്ഥാനാര്‍ഥിപ്പട്ടികയില്‍ അന്തിമ പരിഗണനക്കായി കേന്ദ്ര കമ്മിറ്റിക്ക് അയച്ചിരുന്നു. അവിടെ എന്ത് നടന്നുവെന്ന് എനിക്കറിയില്ല. എനിക്ക് ടിക്കറ്റ് നിഷേധിക്കാന്‍ പ്രധാന കാരണം ബി.എല്‍. സന്തോഷാണ്. അവിടെ പാര്‍ട്ടിയല്ല വലുത്, വ്യക്തികളാണ്. ഒരു സീറ്റ് ഇളക്കാന്‍ ശ്രമിച്ചാല്‍ അത് പാര്‍ട്ടിയെയാണ് ഇളക്കുന്നത്. മൈസൂരുവിലെ കൃഷ്ണരാജ സീറ്റില്‍ എം.എല്‍.എ എസ്.എ. രാംദാസിന് സീറ്റ് നിഷേധിച്ചതിന് പിന്നിലും സന്തോഷാണ്. അവിടെ അദ്ദേഹത്തിന്റെ ബന്ധു ശ്രീവത്സയെയാണ് ബി.ജെ.പി നിര്‍ത്തിയിരിക്കുന്നത്. എന്നാല്‍, രാംദാസ് മത്സരിച്ചാല്‍ ആ സീറ്റില്‍ വിജയിക്കും” -ഷെട്ടാര്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ ചേര്‍ന്ന് ധാര്‍വാഡിലേക്ക് തിരിച്ചെത്തിയ ഷെട്ടാറിന് അനുയായികള്‍ ഗംഭീര വരവേല്‍പ് നല്‍കിയിരുന്നു. ഷെട്ടാറിന്റെ ഭാര്യ കണ്ണീരോടെയാണ് സ്വീകരിച്ചത്.