ന്യൂഡല്‍ഹി : സുഡാനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ രക്ഷിക്കാനുള്ള ഓപ്പറേഷന്‍ കാവേരി തുടരുന്നു. ദൗത്യത്തിന് നേതൃത്വം നല്‍കാന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ജിദ്ദയിലാണ് ഉള്ളത്.
പോര്‍ട്ട് സുഡാനില്‍ നിന്നും ജിദ്ദയിലെത്തിക്കുന്ന ഇന്ത്യാക്കാരെ വ്യോമസേന വിമാനത്തില്‍ നാട്ടിലെത്തിക്കും. അതിനിടെ സുഡാനില്‍ വെടി നിര്‍ത്തല്‍ 72 മണിക്കൂര്‍ കൂടി നീട്ടി. അഞ്ഞൂറ് ഇന്ത്യക്കാര്‍ പോര്‍ട്ട് സുഡാനില്‍ എത്തിയതായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അറിയിച്ചിരുന്നു. സൈന്യത്തിന്റെ കപ്പലായ ഐഎന്‍എസ് സുമേധയില്‍ ജിദ്ദയിലെത്തിക്കുന്ന ഇന്ത്യാക്കാരെ വ്യോമസേനാ വിമാനത്തില്‍ നാട്ടിലെത്തിക്കാനാണ് തീരുമാനം.
സുഡാനിലെ ഖാര്‍ത്തൂമില്‍ വെടിയേറ്റ് മരിച്ച കണ്ണൂര്‍ ആലക്കോട് സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്‍റെ ഭാര്യയും മകളും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി. ഖാര്‍ത്തൂമിലെ ഫ്ലാറ്റിന്‍റെ ബേസ്‌മെന്‍റിലായിരുന്നു കഴിഞ്ഞ ഒന്‍പത് ദിവസം ഇവര്‍ കഴിഞ്ഞിരുന്നത്. ഇന്ന് പുലര്‍ച്ചെയോടെയാണ് ശോഭ എന്ന് സ്ഥലത്തേക്ക് മാറിയത്. പുതിയ കേന്ദ്രത്തില്‍ ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ ജോലി ചെയ്തിരുന്ന കമ്ബനി വെള്ളവും ഭക്ഷണവും എത്തിച്ചതായി സൈബല്ല കണ്ണൂരിലെ ബന്ധുക്കളെ അറിയിച്ചു. വരും ദിവസം സുഡാന്‍ പോര്‍ട്ടിലേക്ക് തിരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും സൈബല്ല പറഞ്ഞു.
അതിനിടെ സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഫ്രാന്‍സ് ഒഴിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി 388 പേരെയാണ് ഫ്രാന്‍സ് രക്ഷപ്പെടുത്തിയത്. ഇന്ത്യാക്കാരും ഉണ്ടെന്ന് ഇന്ത്യയിലെ ഫ്രഞ്ച് എംബസി അറിയിച്ചു. 28 രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് രണ്ട് യുദ്ധ വിമാനങ്ങളിലായി ഫ്രാന്‍സ് ഒഴിപ്പിച്ചത്. സൗദി കഴിഞ്ഞ ദിവസം നടത്തിയ രക്ഷാദൗത്യത്തില്‍ മൂന്ന് ഇന്ത്യക്കാരെയും ഒഴിപ്പിച്ചിരുന്നു. ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ എന്‍ എസ് സുമേധ രക്ഷാദൗത്യത്തിന് പോര്‍ട്ട് സുഡാനിലെത്തി. വ്യോമസേനയുടെ രണ്ട് വിമാനങ്ങളും രക്ഷാദൗത്യത്തിന് ജിദ്ദയിലുണ്ട്.