പാലക്കാട് : അരയ്ക്കുമുകളില്‍ മുറിച്ചുമാറ്റപ്പെട്ട ശരീരവും ജീര്‍ണിച്ച മുഖവും, ബാഗിനുള്ളില്‍ ഉപ്പയുടെ മൃതദേഹംകണ്ട് പൊട്ടിക്കരയാതെ പിടിച്ചുനില്‍ക്കാൻ സുഹൈലിനും ഷിയാസിനും കഴിഞ്ഞില്ല.
ആ കാഴ്ച്ച ഇരുവരെയും തളര്‍ത്തി. ബാഗിലേക്ക് ഒരു നോക്ക്, പിന്നെ കണ്ണുകളടച്ച് സഹോദരീ ഭര്‍ത്താവ് ഫിറോസിന്റെ ചുമലിലേക്ക് ചാഞ്ഞു.
സിദ്ദിഖിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ അട്ടപ്പാടി ചുരത്തില്‍ തള്ളിയെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ രാവിലെ പൊലീസിനും ബന്ധുക്കള്‍ക്കുമൊപ്പം സുഹൈലും ഷിയാസും ചുരത്തിലെത്തിയത്. മൃതദേഹമടങ്ങിയ ബാഗുകള്‍ അഗ്നിരക്ഷാസേന പുറത്തെടുത്തപ്പോള്‍ തിരിച്ചറിയാൻ പൊലീസ് ഇവരെ വിളിപ്പിച്ചിരുന്നു.
കോഴിക്കോട് ‘ചിക് ബേക്’ ഹോട്ടല്‍ നടത്തുന്ന തിരൂര്‍ സ്വദേശിയായ സിദ്ദിഖാണ് കൊല്ലപ്പെട്ടത്. ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ട യാത്രകള്‍ക്കായി ഇടയ്ക്കിടെ വീട്ടില്‍ നിന്ന് മാറിനില്‍ക്കാറുള്ളതിനാല്‍ സിദ്ദിഖിനെ കാണാതായിട്ടും ആദ്യം ആര്‍ക്കും സംശയമൊന്നും തോന്നിയിരുന്നില്ല. ഫോണ്‍ സ്വിച്ച് ഓഫ് ആയതാണ് എന്തോ സംഭവിച്ചിട്ടുണ്ടെന്ന സംശയത്തിനിടവരുത്തിയതെന്ന് സിദ്ദിഖിന്റെ മകളുടെ ഭര്‍ത്താവ് ഫിറോസ് പറഞ്ഞു. ഹോട്ടലില്‍ പതിവായി കോഴിയെ നല്‍കുന്നവരടക്കം വിളിക്കാൻ തുടങ്ങി, അങ്ങനെയാണ് ഞായറാഴ്ച പൊലീസില്‍ പരാതി നല്‍കിയത്. 13 കൊല്ലം മുമ്ബാണ് ഗള്‍ഫില്‍നിന്ന് സിദ്ദിഖ് തിരിച്ചെത്തിയത്. പണം തട്ടിയെടുക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.