ഇംഫാല്‍: വംശീയ കലാപം തുടരുന്ന മണിപ്പൂരില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ വെടിവെപ്പില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ ഒൻപത് പേര്‍ കൊല്ലപ്പെട്ടു.
നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇംഫാല്‍ ഈസ്റ്റിനും കാംഗ്‌പോക്‌പി ജില്ലകള്‍ക്കും ഇടയിലുള്ള അതിര്‍ത്തി ഗ്രാമത്തിലാണ് രാത്രി 10ന് കടുത്ത വംശീയസംഘട്ടനം നടന്നത്.
ആയുധധാരികളായ ഒരു സംഘം അക്രമികള്‍ അഗിജാങ് ഗ്രാമത്തിലേക്ക് ഇറങ്ങുകയായിരുന്നു. അവരെ നേരിടാൻ സുരക്ഷാ സേന പ്രദേശത്തേക്ക് എത്തുമ്ബോഴാണ് അക്രമികള്‍ തുടരെ തുടരെ വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. അക്രമത്തില്‍ പരിക്കേറ്റവരെ ഇംഫാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതിയ കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തിന്റെ ചുമതല അസം റൈഫിള്‍സിനാണെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ഇംഫാല്‍ ഈസ്റ്റ് പൊലീസ് സൂപ്രണ്ട് കെ. ശിവകാന്ത സിംഗ് പറഞ്ഞു.
ഇംഫാല്‍ താഴ്‌വരയിലെ പ്രബല സമുദായമായ മെയ്‌തികളും കുക്കി വിഭാഗക്കാരും തമ്മിലുണ്ടായ സംഘര്‍ഷമാണ് കലാപമായി കത്തിപടര്‍ന്നത്. മെയ്തി വിഭാഗക്കാര്‍ക്ക് പട്ടികവര്‍ഗ പദവി നല്‍കാനുള്ള കോടതി ഉത്തരവിനെതിരായ പ്രതിഷേധമാണ് മണിപ്പൂരിനെ ആകെ വിഴുങ്ങിയത്. ഒരുമാസത്തിലധികമായി തുടരുന്ന കലാപത്തില്‍ 115 പേര്‍ കൊല്ലപ്പെടുകയും 40,000 ത്തോളം പേര്‍ പലായനം ചെയ്യുകയും ചെയ്തു.