Thursday, May 9, 2024
HomeIndiaവുക്കോയെ പുറത്താക്കിയതോ? പ്രതികരിക്കാതെ കോച്ച്‌

വുക്കോയെ പുറത്താക്കിയതോ? പ്രതികരിക്കാതെ കോച്ച്‌

കൊച്ചി: തുടര്‍ച്ചായ മൂന്ന് സീസണുകളില്‍ കേരള ബ്ലാസ്റ്റേഴ്സിനെ പ്ലേഓഫിലെത്തിച്ച പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിനെ പുറത്താക്കി ടീം മാനേജ്മെന്റ്.

പരസ്പര ധാരണയോടെയുള്ള പിരിയലാണെന്ന് ടീം മാനേജ്മെന്റ് പറയുന്നുണ്ടെങ്കിലും ടീമിനെ കിരീടനേട്ടത്തിലെത്തിക്കാനാവാത്തതാണ് വുകോമനോവിച്ചിന്റെ പുറത്താക്കലിന് വഴിയൊരുക്കിയതെന്നാണ് സൂചന. ഇതുസംബന്ധിച്ച്‌ ഇതുവരെ വുകോമനോവിച്ച്‌ പ്രതികരിച്ചിട്ടില്ല.

ഒഴിവാക്കലുമായി ബന്ധപ്പെട്ട് ബ്ലാസ്റ്റേഴ്സ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലും ഇവാന്റെ പ്രതികരണമില്ല. 2025 വരെ സെര്‍ബിയന്‍ പരിശീലകന് ബ്ലാസ്റ്റേഴ്സുമായി കരാറുണ്ടായിരുന്നു. കോച്ചിന്റെ അപ്രതീക്ഷിത പുറത്താക്കല്‍ ആരാധകരിലും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇതുവരെ കിരീടം നേടാനാവാത്ത കേരള ബ്ലാസ്റ്റേഴ്സിന്റെ പത്താം പരിശീലകനായാണ് 2021 ജൂണില്‍ സെര്‍ബിയക്കാരന്‍ ചുമതലയേല്‍ക്കുന്നത്. ആദ്യ സീസണില്‍ തന്നെ ടീമിനെ ഫൈനലില്‍ എത്തിച്ച വുകോമനോവിച്ചുമായി 2022ല്‍ ടീം കരാര്‍ പുതുക്കിയിരുന്നു. ടീമിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഒരു പരിശീലകനുമായുള്ള കരാര്‍ പുതുക്കല്‍. 2025 വരെ ഇവാന്‍ ടീമിനൊപ്പം തുടരുമെന്നായിരുന്നു 2022ലെ പ്രഖ്യാപനം.

ക്ലബ്ബിന്റെ കളിശൈലിയിലുണ്ടാക്കിയ മാറ്റമാണ് ഇവാനെ നിലനിര്‍ത്താന്‍ മാനേജ്മെന്റിനെ പ്രേരിപ്പിച്ചത്. 2021 സീസണില്‍ ഫൈനലില്‍ തോറ്റെങ്കിലും 2016ന് ശേഷം മികച്ച പ്രകടനമായിരുന്നു ടീമിന്റേത്. പത്ത് മത്സരങ്ങളിലെ അപരാജിത കുതിപ്പിലൂടെ ക്ലബ് ചരിത്രത്തിലാദ്യമായി പോയിന്റ് ടേബിളില്‍ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സ്, ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍, ഏറ്റവും കൂടുതല്‍ പോയിന്റുകള്‍, ഏറ്റവും കൂടുതല്‍ വിജയങ്ങള്‍, ഏറ്റവും കുറഞ്ഞ തോല്‍വികള്‍ തുടങ്ങിയ നേട്ടങ്ങളും 2021-22 സീസണില്‍ ഇവാന്റെ കീഴില്‍ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നു.

2022-23 സീസണില്‍ റഫറിയുടെ വിവാദ തീരുമാനത്തെ തുടര്‍ന്ന് ബെംഗളുരു എഫ്സിക്കെതിരായേേ പ്ലഓഫ് ബഹിഷ്‌കരിച്ചതിന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ ടീമിനും കോച്ചിനും പിഴ ചുമത്തിയിരുന്നു. പ്ലേ ഓഫ് മത്സരത്തിനിടെ കളം വിട്ടതിന് പിഴയും വിലക്കും ലഭിച്ചതിന് പിന്നാലെ സംഭവങ്ങളില്‍ കോച്ച്‌ ഇവാന്‍ വുകോമനോവിച്ച്‌ ഖേദം പ്രകടിപ്പിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ് ടീമിന് 4 കോടി രൂപ പിഴയും, കോച്ചിന് 5 ലക്ഷം രൂപ പിഴയും 10 കളികളില്‍ വിലക്കുമാണ് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ ശിക്ഷ വിധിച്ചത്. പിഴക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് നല്‍കിയ അപ്പീല്‍ കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്പോര്‍ട്സ് തള്ളിയതും തിരിച്ചടിയായി. പോയ സീസണില്‍ ഡിസംബര്‍ ഇടവേളക്ക് മുമ്ബ് വരെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്ന ടീം ഇടവേളക്ക് ശേഷം തകര്‍ച്ചയിലേക്ക്് പോയി. പ്ലേഓഫ് കടന്നെങ്കിലും ഒഡീഷയോട് തോറ്റതോടെ ടീം കപ്പിലേക്കുള്ള പോരില്‍ നിന്ന് പുറത്തായി. ഇതും കോച്ചിന്റെ പുറത്താക്കലിന് വഴിയൊരുക്കി.

സൈപ്രസ് ക്ലബായ അപ്പോല്ലോണ്‍ ലിമാസോളില്‍ നിന്നായിരുന്നു വുകോമനോവിച്ചിന്റെ ബ്ലാസ്റ്റേഴ്സിലേക്കുളള വരവ്. മോശം പ്രകടനത്തെ തുടര്‍ന്ന് സൈപ്രസ് ക്ലബ്ബ് ഇവാനെ ഒഴിവാക്കുകയായിരുന്നു. 2013ല്‍ ബെല്‍ജിയന്‍ ക്ലബ്ബായ സ്റ്റാന്‍ഡേഡ് ലിഗയുടെ സഹപരിശീലകനായാണ് വുകോമനോവിച്ചിന്റെ കോച്ചിങ് കരിയര്‍ തുടക്കം. പിന്നീട് സ്ലൊവാക് സൂപ്പര്‍ലീഗ് ക്ലബ്ബായ സ്ലോവന്‍ ബ്രാറ്റിസ്ലാവയുടെ മുഖ്യ പരിശീലകനായി.

2017ല്‍ ക്ലബ്ബിന് ദേശീയ കിരീടം നേടിക്കൊടുത്തു. 999ല്‍ ബാര്‍ഡോയ്‌ക്കൊപ്പം ഫ്രഞ്ച് ലീഗ് കിരീടവും നേടി. ജര്‍മന്‍ ക്ലബ്ബായ എഫ്സി കൊളോണ്‍, റഷ്യന്‍ ക്ലബ്ബ് ഡൈനാമോ മോസ്‌കോ, സെര്‍ബിയന്‍ ക്ലബ്ബായ റെഡ്സ്റ്റാര്‍ ബെല്‍ഗ്രേഡ് എന്നീ ടീമുകള്‍ക്കായും മുന്‍ പ്രതിരോധ താരം ബൂട്ടണിഞ്ഞിട്ടുണ്ട്. ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും പ്രയാസകരമായ തീരുമാനങ്ങളില്‍ ഒന്നാണിതെന്ന് കേരള ബ്ലാസ്റ്റേഴ്സ് ഡയറക്ടര്‍ നിഖില്‍ ബി നിമ്മഗദ്ദ പ്രതികരിച്ചു. ആദ്യ ദിവസം മുതല്‍ എനിക്ക് ഇവാനുമായി വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. അദ്ദേഹവുമായുള്ള ഈ വേര്‍പിരിയലില്‍ സങ്കടമുണ്ട്. ക്ലബ്ബിന്റെ മുന്നോട്ടുള്ള യാത്രയ്‌ക്ക് ഇതാണ് ശരിയായ തീരുമാനമെന്ന് വിശ്വസിക്കുന്നുവെന്നും നിഖില്‍ പ്രതികരിച്ചു. പുതിയ പരിശീലകനെ ഉടന്‍ നിയമിക്കുമെന്നും ടീം മാനേജ്മെന്റ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular