ദോഹ: ലോകകപ്പ് ഫുട്ബാളിന് പിന്നാലെ, ഖത്തര്‍ വേദിയാവുന്ന മറ്റൊരു ലോകകായിക മാമാങ്കമായ ഫിഫ ബാസ്കറ്റ് ലോകകപ്പിന് മുന്നോടിയായ രാജ്യാന്തര ഫെഡറേഷൻ ഭാരവാഹികള്‍ ഖത്തറിലെത്തി.
2027ല്‍ ഖത്തര്‍ വേദിയാവുന്ന ചാമ്ബ്യൻഷിപ്പിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ഇന്റര്‍നാഷനല്‍ ബാസ്കറ്റ്ബാള്‍ ഫെഡറേഷൻ (ഫിബ) പ്രസിഡന്റ് ഹമാനെ നിയാങ്, സെക്രട്ടറി ജനറല്‍ ആന്ദ്രെ സഗ്ക്ലിസ്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഫിബ ടെക്നിക്കല്‍ ടീം എന്നിവര്‍ ഉള്‍പ്പെടുന്ന ഉന്നത സംഘം ദോഹയിലെത്തിയത്. ആദ്യമായി മിഡില്‍ഈസ്റ്റ്-അറബ് ലോകത്തേക്ക് വരുന്ന ബാസ്കറ്റ്ബാള്‍ ലോകകപ്പിന് വിജയകരമായി വേദിയൊരുക്കാൻ ഖത്തറിന് കഴിയുമെന്ന് സംഘം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ടൂര്‍ണമെന്റിന്റെ വേദികളായി പരിഗണിക്കുന്ന ലുസൈല്‍ മള്‍ട്ടിപര്‍പസ് ഹാള്‍, ദുഹൈല്‍ സ്പോര്‍ട്സ് ഹാള്‍, അലി ബിൻ ഹമദ് അല്‍ അതിയ്യ അറിന, ആസ്പയര്‍ അക്കാദമി എന്നിവ സന്ദര്‍ശിച്ച സംഘം ഖത്തറിന്റെ നിര്‍മിതികളെ അഭിനന്ദിച്ചു. ഏപ്രിലില്‍ മനിലയില്‍ നടന്ന ഫിബ സെൻട്രല്‍ ബോര്‍ഡ് യോഗത്തിലായിരുന്നു 2027 ബാസ്കറ്റ്ബാള്‍ ലോകകപ്പ് വേദിയായി ഖത്തറിനെ തെരഞ്ഞെടുത്ത്. സന്ദര്‍ശനത്തിന്റെ ഭാഗമായി ഖത്തര്‍ ഒളിമ്ബിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആൻ ബിൻ ഹമദ് ആല്‍ഥാനിയുമായി ഫിബ പ്രസിഡന്റും സംഘവും കൂടിക്കാഴ്ച നടത്തി.