കോട്ടയത്തെ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലും വിവാദം. ജില്ലാ പഞ്ചായത്തംഗമായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ എതിര്‍ഗ്രൂപ്പ് അപരനെ നിര്‍ത്തിയെന്നാണ് ആക്ഷേപം.
പി കെ വൈശാഖ് എന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെയാണ് എം വൈശാഖെന്ന പേരില്‍ മറ്റൊരാള്‍ നാമനിദേശ പത്രിക നല്‍കിയത്.
കഴിഞ്ഞ ദിവസമാണ് യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിലേയ്ക്കുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പണം പൂര്‍ത്തിയായത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എംഎല്‍എയുടെ പിന്തുണയോടെയാണ് പി കെ വൈശാഖ് മത്സരിക്കുന്നത്. നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വൈശാഖിന്റെ എതിര്‍സ്ഥാനാര്‍ഥിയായി കെ സി ജോസഫ് വിഭാഗത്തിന്റെ പിന്തുണയില്‍ ജെന്നിൻ ഫിലിപ്പാണ് മത്സരിക്കുന്നത്.
വൈശാഖിനെതിരെ മത്സരിക്കുന്ന അപരൻ എതിര്‍ ഗ്രൂപ്പിന്റെ ആളാണെന്ന ആരോപണമാണ് ഉയരുന്നത്. പി കെ വൈശാഖ് മത്സരിക്കുന്നത് മറ്റ് ഗ്രൂപ്പുകള്‍ക്ക് ഭീഷണിയായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വൈശാഖിനെതിരെ അപരനെ രംഗത്തിറക്കിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന. കോണ്‍ഗ്രസിലെ തര്‍ക്കത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പുതിയ ഗ്രൂപ്പ് യുദ്ധത്തിനാണ് കോട്ടയത്ത് കളമൊരുക്കിയിരിക്കുന്നത്.
അപര സ്ഥാനാര്‍ഥിക്കെതിരെ വൈശാഖിനൊപ്പമുള്ളവര്‍ ഇതിനോടകം തന്നെ പരാതിയും നല്‍കിയിട്ടുണ്ട്. നേരത്തെ തമ്മിലടിയെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനം സംസ്ഥാന നേതൃത്വം ഇടപെട്ട് നിര്‍ത്തി വച്ചിരുന്നു. കൂടാതെ ശശി തരൂരിന് വേദിയൊരുക്കിയതുമായി ബന്ധപ്പെട്ടും വലിയ തര്‍ക്കങ്ങള്‍ കോട്ടയത്തെ യൂത്ത് കോണ്‍ഗ്രസിലുണ്ടായിയിരുന്നു.