തിരുവനന്തപുരം: ഹാസ്യനടനായും സ്വഭാവനടനായും മലയാള സിനിമയില്‍ തിളങ്ങിയ പൂജപ്പുര രവി (രവീന്ദ്രൻ നായര്‍–84) അന്തരിച്ചു.
മറയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഞായര്‍ രാവിലെ പതിനൊന്നോടെയായിരുന്നു അന്ത്യം. മകളുടെ മറയൂരിലെ വീട്ടിലായിരുന്നു താമസം. മൃതദേഹം ഞായര്‍ രാത്രി പൂജപ്പുര കൈലാസ് നഗറിലെ വീടായ ലക്ഷ്മിപ്രഭയിലെത്തിച്ചു. സംസ്കാരം ചൊവ്വ പകല്‍ തൈക്കാട് ശാന്തികവാടത്തില്‍.
നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചു. 2016ല്‍ പുറത്തിറങ്ങിയ ഗപ്പിയാണ് അവസാന ചിത്രം. നായാട്ട്, കള്ളൻ കപ്പലില്‍തന്നെ, വേനലില്‍ ഒരുമഴ, റൗഡി രാമു, ഓര്‍മകള്‍ മരിക്കുമോ?, മുത്താരംകുന്ന് പിഒ, പൂച്ചയ്ക്കൊരു മൂക്കുത്തി, ലൗ ഇൻ സിംഗപ്പൂര്‍, ആനയ്ക്കൊരുമ്മ, നന്ദി വീണ്ടും വരിക, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, കടത്തനാടൻ അമ്ബാടി, മഞ്ചാടിക്കുരു തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. ‘വേലുത്തമ്ബി ദളവ’യാണ് ആദ്യ സിനിമ. 1976ല് പുറത്തിറങ്ങിയ ‘അമ്മിണി അമ്മാവന്’ പ്രശസ്തിയിലേക്കെത്തിച്ചു. വ്യത്യസ്തമായ അഭിനയശൈലിയും മുഴക്കമുള്ള ശബ്ദവും രവിയെ എഴുപതുകളിലെയും എണ്പതുകളിലെയും മലയാള സിനിമയുടെ അവിഭാജ്യ ഘടകമാക്കി മാറ്റി.
പൂജപ്പുര മാധവൻ പിള്ളയുടെയും ഭവാനിയമ്മയുടെയും നാല് മക്കളില്‍ മൂത്തയാളായി ജനനം. ചിന്നമ്മ മെമ്മോറിയല്‍ സ്കൂള്‍, തിരുമല ഹയര്‍ സെക്കൻഡറി സ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. നാടകങ്ങളിലെ ഹാസ്യകഥാപാത്രമായ ‘സ്വാമി’വേഷങ്ങള് തന്നെയായിരുന്നു ആദ്യകാലത്ത് സിനിമകളിലും. കൂറ്റന് സെറ്റുകളുമായി സിനിമയെ വെല്ലുന്ന കലാനിലയത്തിന്റെ നാടകങ്ങളില് ഹാസ്യ കഥാപത്രമായി ദീര്ഘകാലം തിളങ്ങി. പരേതയായ തങ്കമ്മയാണ് ഭാര്യ. മക്കള്‍ : ലക്ഷ്മി, ഹരികുമാര്‍. മരുമക്കള്‍: ഹരിഹരാത്മജൻ, വൃന്ദ.