ന്യൂഡല്‍ഹി: അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ മുങ്ങിപ്പോയ ആഡംബരക്കപ്പലായ ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ തേടി പുറപ്പെട്ട് അപകടത്തില്‍പ്പെട്ട അന്തര്‍വാഹിനി കപ്പലില്‍ ബ്രിട്ടീഷ് കോടീശ്വരനും.
പതിറ്റാണ്ടുകള്‍ക്കുശേഷം ചീറ്റപുലികളെ ഇന്ത്യയിലെത്തിക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഗ്രഹം സഫലീകരിക്കുന്നതിനായി നിര്‍ണായക പങ്കുവഹിച്ച വ്യവസായി ഹാമിഷ് ഹാര്‍ഡിങ്ങാണ് അപകടത്തില്‍പ്പെട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നമീബിയില്‍നിന്ന് എട്ടു ചീറ്റകളെ എത്തിച്ച പദ്ധതിയിലായിരുന്നു ഹാമിഷ് ഹാര്‍ഡിങ്ങിന്റെ സഹകരണമുണ്ടായിരുന്നതെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സമൂഹമാദ്ധ്യമങ്ങളിലൂടെ ചീറ്റകളെ ഇന്ത്യയിലേക്കു കൊണ്ടുവന്ന വിമാനത്തിന്റെ മുൻപില്‍നിന്ന് ഹാമിഷ് ഹാര്‍ഡിങ് വിഡിയോയും പങ്കുവച്ചിരുന്നു. അദ്ദേഹം കൂടി അംഗമായിരുന്ന എക്സ്പ്ലോറേഴ്സ് ക്ലബ്ബുമായി ബന്ധപ്പെട്ടാണ് ചീറ്റകളെ ഇന്ത്യയിലെത്തിക്കുന്ന പദ്ധതിയുമായാണ് ഹാമിഷ് ഹാര്‍ഡിങ് എത്തിയത്. ആക്‌ഷൻ ഏവിയേഷൻ എന്ന വിമാനക്കമ്ബനിയുടെ ഉടമയായ അൻപത്തെട്ടുകാരനായ ഹാര്‍ഡിങ് സാഹസിക യാത്രാപ്രിയനാണ്. ഇത് കൂടാതെ ബഹിരാകാശ യാത്ര നടത്തിയും ഇദ്ദേഹം പ്രശസ്തനാണ്. മൂന്ന് ഗിന്നസ് റെക്കോര്‍ഡുകളാണ് സ്വന്തമായി ഇയാളുടെ പേരിലുള്ളത്.
അന്തര്‍വാഹിനിയില്‍ ഹാമിഷ് ഹാര്‍ഡിങ്ങിനെ കൂടാതെ ഫ്രഞ്ച് മുങ്ങല്‍ വിദഗ്ധൻ പോള്‍-ഹെൻറി നര്‍ജിയോലെറ്റ്, ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസ് സ്ഥാപകൻ സ്റ്റോക്ക്‌ടണ്‍ റഷ്, പാകിസ്താൻ വ്യവസായി ഷഹ്‌സാദ ദാവൂദ്, മകൻ സുലൈമാൻ എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത്. പേടകത്തിനായി തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. 12500 അടി ആഴത്തിലാണ് പേടകം കാണാതായത്.
ആഴക്കടല്‍ പര്യവേഷണങ്ങള്‍ സംഘടിപ്പിക്കുന്ന സ്വകാര്യ കമ്ബനി ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസിന്റെ ഉടമസ്ഥതയിലുള്ള മുങ്ങിക്കപ്പലാണ് കാണാതായിരിക്കുന്നത്. നാലു ദിവസത്തേക്കുള്ള ഓക്സിജൻ മാത്രമാണ് അന്തര്‍വാഹിനിയില്‍ ഉള്ളത്. രണ്ട് ദിവസത്തിനുള്ളില്‍ അന്തര്‍വാഹിനിയെ കണ്ടെത്താനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. കാനഡയുടെ തീരത്തുനിന്ന് 600 കിലോമീറ്റര്‍ അകലെയാണ് അന്തര്‍വാഹിനി കാണാതായത്. യുഎസ് കോസ്റ്റ്‍ഗാര്‍ഡിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.