വൈക്കം: മലയാളിയുടെ അടുക്കളയില്‍ ഒഴിച്ചുകൂടാനാകാതെ ഒന്നാണ് തേങ്ങ. കറികള്‍ക്കാകട്ടെ, പലഹാരങ്ങള്‍ക്കാകട്ടെ തേങ്ങ കൂടിയേ തീരൂ.
തേങ്ങയുടെ വില അനുദിനം വര്‍ദ്ധിക്കുമ്ബോള്‍ വിതരണ സംവിധാനത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ വേണമെന്ന ആവശ്യമാണ് കര്‍ഷകര്‍ ഉയര്‍ത്തുന്നത്. തേങ്ങ ഉത്പാദിപ്പിക്കുന്ന കര്‍ഷകന് വിപണിയില്‍ നിന്ന് ലഭിക്കുന്നത് 20 – 24 രൂപ മാത്രമാണ്. എന്നാല്‍ പൊതുജനം കടകളിലെത്തി വാങ്ങുമ്ബോള്‍ 40 രൂപ നല്‍കേണ്ട സ്ഥിതിയും. ജില്ലയില്‍ ഏറ്റവും അധികം നാളികേരം ഉത്പാദിപ്പിക്കുന്നത് വൈക്കം, തലയാഴം, കുമരകം, വെച്ചൂര്‍ തുടങ്ങിയ മേഖലകളിലാണ്. വിലയിടിവ് നേരിട്ടതോടെ നിരവധിപ്പേര്‍ തെങ്ങ് കൃഷി ഉപേക്ഷിച്ചു. കര്‍ഷകരെ സംരക്ഷിക്കാനായി കേരഗ്രാമം പോലുള്ള പദ്ധതികള്‍ നടപ്പിലാക്കുമ്ബോഴും കാര്യമായ പ്രയോജനം കിട്ടുന്നില്ല. ഉത്പാദനം, വിപണനം, സംഭരണം തുടങ്ങിയവയാണ് കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികള്‍.
വിപണിയില്‍ കൂടുതലായി എത്തുന്നത് തമിഴ്‌നാട്ടില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന നാളികേരമാണ്. 15 രൂപയില്‍ താഴെയാണ് വില. ഇടനിലക്കാരിലൂടെ വിപണിയിലെത്തുന്നതോടെ വില 40, 45 വരെ ഉയരും. കൂടുതല്‍ ലാഭം കിട്ടുന്നതിനാല്‍ വ്യാപാരികള്‍ക്കും താത്പര്യം ഇതാണ്. നാടൻ നാളികേരം, പൊതിച്ച് മൊത്തക്കച്ചവടക്കാര്‍ക്ക് വില്‍ക്കുമ്ബോള്‍ കര്‍ഷകന് കിട്ടുന്നത് 18, 22 രൂപയാണ്. ഇത് ഇരട്ടി വിലയ്ക്കാണ് വിപണിയില്‍ വിറ്റഴിക്കുന്നത്. വെളിച്ചെണ്ണ അടക്കമുള്ള ഉത്പന്നങ്ങള്‍ക്ക് വില കുതിച്ചുയരുമ്ബോഴും ഹോര്‍ട്ടികോര്‍പ്പടക്കം നാളികേരം പുറത്തു നിന്നാണ് സംഭരിക്കുന്നത്.
തെങ്ങ് കൃഷിയുടെ ചെലവ് അനുദിനം വര്‍ദ്ധിക്കുന്ന സ്ഥിതിയാണ്. 150, 350 രൂപ വരെയാണ് പുതിയ തെങ്ങിൻ തൈകളുടെ വില. വളം, കീടനാശിനി തുടങ്ങിയവയ്ക്കും വൻ ചെലവാണ്. നാലുമുതല്‍ അഞ്ചുവര്‍ഷം എടുക്കും കായ്ക്കാൻ. ചെല്ലി, വണ്ട് എന്നിവയുടെ ശല്യമാണ് കര്‍ഷകര്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധി. തെങ്ങ് കയറ്റക്കൂലി 50 – 100 രൂപ വരെയാണ്. തെങ്ങിന്റെ മുകള്‍ഭാഗം വൃത്തിയാക്കി മരുന്ന് തളിക്കുന്നതിന് 150 രൂപ നല്‍കണം. ഇത്രയും ബുദ്ധിമുട്ടുകള്‍ സഹിച്ച് ഉത്പാദിപ്പിക്കുന്ന തേങ്ങ സംഭരിക്കാൻ ജില്ലയില്‍ കേന്ദ്രങ്ങളില്ല.
വേനല്‍ക്കാലത്താണ് കൂടുതല്‍ ഉത്പാദനമുള്ളത്. മഴക്കാലമായതിനാല്‍, നിലവില്‍ കൊപ്രയാക്കുന്നതിനും ആട്ടിയെടുക്കുന്നതിനും സാധിക്കില്ല. ഇടനിലക്കാര്‍ക്കാണ് ലാഭം ലഭിക്കുന്നത്. തെങ്ങ് കൃഷിയെ പ്രോത്സാഹിപ്പിക്കാൻ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. എന്നാല്‍, ഇത് കൃത്യമായി സംഭരിക്കാനുള്ള പദ്ധതിയും വിറ്റഴിക്കാനുമുള്ള സംവിധാനവുമില്ല.