തിരുവല്ല: പതിറ്റാണ്ടുകള്‍ പലത് കഴിഞ്ഞിട്ടും തിരുവല്ല മേപ്രാല്‍ തണുങ്ങാട് ഭാഗത്തെ ചെമ്ബ്ര കടവില്‍ പാലം എത്തിയില്ല.
അപ്പര്‍ കുട്ടനാടൻ പ്രദേശമായ പെരിങ്ങര പഞ്ചായത്തിലെ മൂന്നാംവാര്‍ഡില്‍ ഉള്‍പ്പെടുന്ന തണുങ്ങാട് ഭാഗത്തെ ചെമ്ബ്ര കടവില്‍ നാട്ടുകാര്‍ നിര്‍മിച്ച തടിപ്പാലം മാത്രമാണ് വിദ്യാര്‍ഥികളും കര്‍ഷകരും അടങ്ങുന്നവര്‍ക്ക് ഇന്നും ആശ്രയം.
ജീവൻ പണയപ്പെടുത്തിയാണ് കഴിഞ്ഞ 40 വര്‍ഷക്കാലമായി ജനങ്ങള്‍ ഈ തടിപ്പാലത്തിലൂടെ യാത്ര ചെയ്യുന്നത്. ഇതിനിടെ പലവട്ടം പാലം തകര്‍ന്ന് നിരവധിപേര്‍ തോട്ടില്‍ വീണിട്ടുണ്ട്. തടിപ്പാലം ബലക്ഷയത്തിലായതോടെ പ്രായാധിക്യം ഏറിയവരും വിദ്യാര്‍ഥികളും അടക്കം വലിയ യാത്രദുരിതമാണ് അനുഭവിക്കുന്നത്. കാവുംഭാഗം – ഇടിഞ്ഞില്ലം റോഡിലെ വേങ്ങലില്‍നിന്ന് വേളൂര്‍ മുണ്ടകത്തേക്കുള്ള വഴിയും മേപ്രാല്‍ – തണുങ്ങാട് റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന ചന്ത തോടിന് കുറുകയാണ് പാലം വേണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്.