ചെന്നൈ: മൊബൈല്‍ ഫോണ്‍ കവരാനുള്ള ശ്രമം തടയുന്നതിനിടെ ട്രെയിനില്‍നിന്ന് വീണ് പരിക്കേറ്റ യുവതി മരിച്ചു. ചെന്നൈ കണ്ടൻചാവടി സ്വദേശിനി എസ്.
പ്രീതി (22) ആണ് മരിച്ചത്. പ്രതികളായ മണിമാരൻ, വിഘ്നേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ജൂലൈ രണ്ടിന് ചെന്നൈ ഇന്ദിരാ നഗര്‍ സ്റ്റേഷന് സമീപമായിരുന്നു സംഭവം. കോട്ടൂര്‍പുറത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പ്രീതി ട്രെയിനില്‍ വാതിലിന് സമീപം നിന്ന് ഫോണില്‍ സംസാരിക്കുമ്ബോള്‍ രണ്ടുപേരെത്തി ഫോണ്‍ തട്ടിയെടുക്കാൻ ശ്രമിച്ചു. ഇത് ചെറുക്കുന്നതിനിടെയാണ് പ്രീതി ട്രെയിനില്‍നിന്ന് വീണത്. ഫോണുമായി കവര്‍ച്ച സംഘം രക്ഷപ്പെടുകയും ചെയ്തു. ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
പ്രീതി പ്ലാറ്റ്ഫോമില്‍ വീണപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ ഉടൻ ആംബുലൻസ് വിളിക്കുകയോ അടിയന്തര ചികിത്സ ലഭ്യമാക്കാൻ ശ്രമിക്കുകയോ ചെയ്തില്ലെന്ന് സഹോദരൻ ആരോപിച്ചു. അവിടെയുണ്ടായിരുന്ന ഒരാള്‍ പ്രീതിയുടെ ഐ.ഡി കാര്‍ഡില്‍ ഉണ്ടായിരുന്ന നമ്ബറില്‍ വിളിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. തലക്ക് ഗുരുതര പരിക്കേറ്റ യുവതി ശനിയാഴ്ചയോടെ മരിക്കുകയായിരുന്നു.
പ്രീതിയുടെ ഫോണ്‍ കവര്‍ച്ചക്കാര്‍ 2000 രൂപക്കാണ് വിറ്റത്. സ്വിച്ച് ഓഫ് ആയിരുന്ന ഫോണ്‍ ഏഴാം തീയതി ഉപയോഗിച്ച് തുടങ്ങിയതോടെ പൊലീസ് സിഗ്നല്‍ പിന്തുടരുകയും സി.സി.ടി.വി കാമറകള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്തുകയുമായിരുന്നു.