ന്യൂഡല്‍ഹി: തിങ്കാളാഴ്ച ബംഗളൂരുവില്‍ നടക്കുന്ന വിശാല പ്രതിപക്ഷ യോഗത്തില്‍ ആം ആദ്മി പാര്‍ട്ടി (എ.എ.പി) പങ്കെടുക്കും.
ഡല്‍ഹിയിലെ ബ്യൂറോക്രസിയുടെ നിയന്ത്രണം തിരിച്ചുപിടിച്ച വിവാദമായ കേന്ദ്ര ഉത്തരവിനെതിരെ ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തി മണിക്കൂറുകള്‍ക്കകമാണ് എ.എ.പി തീരുമാനം അറിയച്ചത്. ആം ആദ്മി പാര്‍ട്ടി രാഷ്ട്രീയകാര്യ സമിതി യോഗം ചേര്‍ന്നാണ് അന്തിമ തീരുമാനം അറിയിച്ചത്.
തൃണമൂല്‍ കോണ്‍ഗ്രസ് മുതല്‍ ആര്‍.ജെ.ഡി, ജെഡിയു, എൻ.സി.പി, സമാജ്‌വാദി പാര്‍ട്ടി, ഉദ്ധവ് താക്കറെയുടെ ശിവസേന എന്നിവരെല്ലാം ഈ ദേശവിരുദ്ധ ഓര്‍ഡിനൻസിനെതിരെ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. അതിനെ പരാജയപ്പെടുത്താൻ സാധ്യമായ എല്ലാ ശ്രമങ്ങളും ഞങ്ങള്‍ നടത്തുമെന്നും ആംആദ്മി നേതാവും എം.പിയുമായ രാഘവ് ചദ്ദ പറഞ്ഞു.
2024 ലെ പാര്‍ലമന്റെ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരായ ഐക്യത്തിനുള്ള പ്രതിപക്ഷ നേതാക്കളുടെ രണ്ടാമത്തെ യോഗമാണ് ബംഗളൂരുവില്‍ നടക്കാനിരിക്കുന്നത്. യോഗത്തില്‍ 24 പാര്‍ട്ടികള്‍ പങ്കെടുത്തേക്കും. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഐ.യു.എം.എല്‍) അടക്കം എട്ട് പാര്‍ട്ടികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പുതിയതായി പങ്കെടുക്കും.
കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ആര്‍.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവും യോഗത്തില്‍ പങ്കെടുക്കും. ജൂണ്‍ 23ന് 15ലധികം പ്രതിപക്ഷ പാര്‍ട്ടികളുടെ കേന്ദ്ര നേതാക്കള്‍ പങ്കെടുത്ത ബിഹാറിലെ പാറ്റ്നയില്‍ നടന്ന യോഗം വൻ വിജയമായിരുന്നു.