ചെന്നൈ: കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലുമുണ്ടായ വെള്ളക്കെട്ട് കാരണം ദുരിതത്തിലായി ചരക്ക് ലോറികള്‍.
തമിഴ്‌നാടിന്‍റെ വിവിധ സ്ഥലങ്ങളിലായി 75,000 ചരക്ക് ലോറികള്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. നാളികേരം, ചേമ്ബ്, മരുന്നുകളില്‍ ചേരുവകളായി ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍, തീപ്പെട്ടി, പടക്കങ്ങള്‍, തുണിത്തരങ്ങള്‍, സ്റ്റീല്‍, ഇരുമ്ബ് വസ്തുക്കള്‍ എന്നിവയാണ് ട്രക്കുകളില്‍ ഉള്ളത്. ഈ ലോറികള്‍ ഡല്‍ഹി, പഞ്ചാബ്, ഹിമാചല്‍പ്രദേശ്, ജമ്മു കാഷ്മീര്‍ എന്നിവിടങ്ങളില് എത്തേണ്ടതാണെന്ന് തമിഴ്‌നാട് ലോറി ഓണേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്‍റ് പറഞ്ഞു. കനത്ത മഴയെത്തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് ലോറികള്‍ക്ക് പോകാൻ കഴിയുന്നില്ലെന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ പ്രതികൂല കാലാവസ്ഥയാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാട്ടിലേക്ക് വരേണ്ട 25,000-ലധികം ട്രക്കുകള്‍ വടക്കൻ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്ന് ആപ്പിള്‍, യന്ത്രങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങിയ സാധനങ്ങള്‍ തമിഴ്‌നാട്ടിലെത്തിക്കാനും സാധിച്ചിട്ടില്ലെന്നും സുരക്ഷിതമായി യാത്ര ചെയ്യുന്ന സാഹചര്യമാകുന്നതു വരെ ട്രക്കുകള്‍ ഈ സ്ഥലങ്ങളില്‍ തുടരുമെന്നും തമിഴ്‌നാട് ലോറി ഓണേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു.