Sunday, May 19, 2024
HomeIndiaചരിത്രത്തൂവല്‍; ഇന്ത്യയുടെ വിസ്മയ ജോടി

ചരിത്രത്തൂവല്‍; ഇന്ത്യയുടെ വിസ്മയ ജോടി

ബാഡ്മിന്റണ്‍ സിംഗ്ള്‍സില്‍ ചെറിയ ഇടവേളയിലെങ്കിലും ലോക ഒന്നാം നമ്ബര്‍ പദവി അലങ്കരിച്ച ഇന്ത്യൻ താരങ്ങള്‍ ഒന്നിലേറെ പേരുണ്ട് – പുരുഷന്മാരില്‍ ആദ്യം പ്രകാശ് പദുകോണും പിന്നീട് കിഡംബി ശ്രീകാന്തുമെങ്കില്‍ വനിതകളില്‍ സൈന നെഹ്‍വാളും ആ തിളങ്ങും പദവിയിലേക്ക് റാക്കറ്റേന്തിയവര്‍.

എന്നാല്‍, ഡബ്ള്‍സില്‍ പൂര്‍വേഷ്യൻ കരുത്തിനുമുന്നില്‍ മുട്ടിടിച്ച്‌ ആദ്യ അഞ്ചില്‍പോലും എത്താൻ പാടുപെട്ടതാണ് സമീപകാലം വരെ ഇന്ത്യൻ ബാഡ്മിന്റണ്‍ ചരിത്രം. വലിയ പോരിടങ്ങളില്‍ തോല്‍വിത്തുടര്‍ച്ചകളുടെ പഴയ താളുകള്‍ മറിച്ചിട്ട് ആന്ധ്രക്കാരൻ സാത്വികിന്റെയും മുംബൈക്കാരൻ ചിരാഗിന്റെയും ചിറകേറി ഇന്ത്യ ബാഡ്മിന്റണില്‍ പുതിയ ഉയരങ്ങള്‍ക്കരികെയാണ്. ലോക റാങ്കിങ്ങില്‍ ഒരു പടികൂടി കയറി രണ്ടിലെത്തിയ ഇരുവര്‍ക്കും ജപ്പാൻ ഓപണ്‍ സൂപ്പര്‍ 750ലും കിരീടമുയര്‍ത്താനായാല്‍ ഒന്നാം സ്ഥാനവും വൈകാതെ കൈയെത്തിപ്പിടിക്കാവുന്ന നേട്ടം.

മൂന്നു സീസണ്‍ മുമ്ബ് ഫ്രഞ്ച് ഓപണ്‍ ഫൈനല്‍സില്‍ പരാജയപ്പെട്ട ശേഷം ഇരുവരും അടിച്ചെടുക്കുന്ന ആറാം മുൻനിര കിരീടമാണിത്. തൊട്ടടുത്ത വര്‍ഷം ഫ്രഞ്ച് ഓപണ്‍ ജയിച്ച ടീം തോമസ് കപ്പ്, സ്വിസ് ഓപണ്‍, ഏഷ്യൻ ഗെയിംസ്, ഇന്തോനേഷ്യ ഓപണ്‍ എന്നിവയും ജയിച്ചാണ് ഒടുവില്‍ കൊറിയയിലും അപ്രതിരോധ്യരായി കപ്പുയര്‍ത്തിയത്. ഈ വര്‍ഷം മാത്രം ടീമിന്റെ നാലാം കിരീടം. ഇന്തോനേഷ്യ ഓപണ്‍ സൂപ്പര്‍ 1000 കപ്പുയര്‍ത്തുന്ന ആദ്യ ഇന്ത്യൻ ജോടികളായി കഴിഞ്ഞ മാസം മാറുമ്ബോള്‍ അതിനു മുമ്ബും ശേഷവും ഇരുവരും ചേര്‍ന്ന് എണ്ണമറ്റ റെക്കോഡുകള്‍ പേരിലാക്കി കഴിഞ്ഞിരുന്നു. അവക്ക് തുടര്‍ച്ച നല്‍കിയായിരുന്നു ഒടുവില്‍ കൊറിയയിലെ യിവോസുവിലെത്തുന്നത്.

565 കിലോമീറ്റര്‍ വേഗത്തിലുള്ള സ്മാഷുമായി ഗിന്നസിലേറിയ സാത്വിക് തൊട്ടുപിറകെ 500 കിലോമീറ്റര്‍ വേഗത്തില്‍ ഒരിക്കലൂടെ സ്മാഷ് പായിക്കുന്നതും കണ്ടു. ജപ്പാന്റെ ലോക അഞ്ചാം നമ്ബര്‍ ജോടി തകുറോ ഹോകി- യൂഗോ കൊബായാഷി എന്നിവരെ ക്വാര്‍ട്ടറില്‍ മുട്ടുകുത്തിച്ച സംഘം സെമിയില്‍ ചൈനയുടെ ലോക രണ്ടാം നമ്ബറുകാരായ ലിയാങ് വെയ് കെങ്- ചാങ് വാങ് സഖ്യത്തെ മടക്കിയതും നേരിട്ടുള്ള സെറ്റുകളില്‍. കലാശപ്പോരില്‍ അക്ഷരാര്‍ഥത്തില്‍ ഒന്നാം നമ്ബറുകാരായ അല്‍ഫിയൻ- അഡ്രിയാന്റോ കൂട്ടുകെട്ടായിരുന്നു മുമ്ബില്‍. തുടക്കം കൈവിട്ടുപോയ ഇന്ത്യൻ സഖ്യം ആദ്യ സെറ്റിന്റെ അവസാനത്തില്‍ തുടക്കമിട്ട തിരിച്ചുവരവ് നിര്‍ത്താതെ തുടര്‍ന്നാണ് ഒടുവില്‍ ഇതുവരെയും ഇന്ത്യക്കാരെ അടുപ്പിക്കാതെ നിര്‍ത്തിയ കിരീടത്തില്‍ തൊട്ടത്. സാത്വികിന്റെ അതിവേഗ സ്മാഷുകളും ചിരാഗിന്റെ പ്രതിരോധവും സമം നിന്നപ്പോള്‍ എതിരാളികള്‍ക്ക് മുന്നില്‍ പലപ്പോഴും വഴികളടഞ്ഞു.

സെര്‍വിലും സ്മാഷിലും വൈവിധ്യവും വേഗവും നിലനിര്‍ത്തി ഡ്രോപുകളും ഷോട്ടുകളും ഒരേ താളത്തില്‍ മേളിപ്പിച്ചുള്ള കളിക്കു മുന്നില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ എതിരാളികള്‍ സുല്ലിട്ടു. ഇന്തോനേഷ്യയുടെതന്നെ മാര്‍കസ് ഗിഡിയണ്‍- കെവിൻ സുകമള്‍ജോ സഖ്യം മാത്രമാണ് വമ്ബന്മാരില്‍ ഇനിയും ഇന്ത്യൻ കൂട്ടുകെട്ടിനു മുന്നില്‍ മുട്ടുമടക്കാൻ ബാക്കിയുള്ളവര്‍. സമാനമായി, ഡബ്ള്‍സില്‍ രാജ്യം കാത്തിരിക്കുന്ന ഏഷ്യൻ ഗെയിംസ് സ്വര്‍ണനേട്ടമുള്‍പ്പെടെ ഇനി ഇരുവര്‍ക്കുമൊപ്പം എത്തിപ്പിടിക്കാനാവുമെന്ന് ആരാധകര്‍ കണക്കുകൂട്ടുന്നു.

‘എല്ലാ തലങ്ങളിലും ഇരുവര്‍ക്കുമിടയിലെ പൊരുത്തമാണ് കളിയില്‍ അത്ഭുതങ്ങളായി മാറുന്നതെന്ന് കോച്ച്‌ പുല്ലേല ഗോപീചന്ദ് പറയുന്നു. ഏറ്റവും ശക്തമായ ആക്രമണം, മികച്ച സെര്‍വ്, നെറ്റ് ഗെയിം. എല്ലാറ്റിലും സമാനതകളില്ലാത്തവര്‍. സെര്‍വിനുടൻ പോയന്റ് പിടിക്കുകയെന്നതാണ് ഇരുവരുടെയും നയം – കോച്ചിന്റെ വിലയിരുത്തല്‍ ഇങ്ങനെ. കഴിഞ്ഞ മാസം ഇന്തോനേഷ്യ ഓപണില്‍ തുടക്കമിട്ട തോല്‍വിയില്ലാ യാത്രകളോടെ എതിരാളികള്‍ എത്ര കരുത്തരായാലും നിലവില്‍ ഈ ജോടിയെ ഭയക്കുന്നത് സ്വാഭാവികം. കൊറിയ ഓപണില്‍ പലപ്പോഴും എതിരാളികള്‍ ആക്രമണത്തിലുപരി പ്രതിരോധിക്കാൻ ശ്രമിച്ച്‌ പോയന്റ് നഷ്ടപ്പെടുത്തുന്നത് കണ്ടതും അതിന്റെ ഭാഗമാകണം.

പഴയ കാലത്ത്, വലിയ ചാമ്ബ്യൻഷിപ്പുകളിലെത്തുമ്ബോള്‍ ഇന്ത്യൻ താരങ്ങള്‍ നിറംമങ്ങിപ്പോകുന്ന ആധികളാണിപ്പോള്‍ നേര്‍വിപരീതമായി മാറുന്നത്. ഇന്നാരംഭിക്കുന്ന ജപ്പാൻ ഓപണിലും മികച്ച വിജയം പിടിക്കാനാകുമെന്ന് ടീം കണക്കുകൂട്ടുന്നു. ആദ്യ റൗണ്ടില്‍ ഇന്തോനേഷ്യയുടെ ലിയോ റോളി – ഡാനിയല്‍ മാര്‍ട്ടിൻ സഖ്യമാണ് ഇരുവര്‍ക്കും എതിരാളികള്‍. സിംഗ്ള്‍സില്‍ ഇന്ത്യയുടെ പി.വി. സിന്ധു, എച്ച്‌.എസ്. പ്രണോയ്, ലക്ഷ്യ സെൻ, കിഡംബി ശ്രീകാന്ത് അടക്കം പ്രമുഖരും ഇറങ്ങുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular