ന്യൂഡല്‍ഹി: സാമ്ബത്തിക വളര്‍ച്ചയും തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കരാറില്‍ ഇന്ത്യയും ബ്രിട്ടണും ഒപ്പ് വെയ്‌ക്കും.
സ്വതന്ത്ര വ്യാപാര കരാറില്‍ (എഫ്ടിഎ) ഇരു രാജ്യങ്ങളും ഈ വര്‍ഷം ഒപ്പ് വെ്ക്കാൻ തയ്യാറായതായി വാണിജ്യ മന്ത്രാലയ വക്താവ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയുമായി ഇടക്കാല വ്യാപാര കരാറില്‍ ഒപ്പുവെച്ചതിന് ശേഷം ആദ്യമായാണ് ഒരു വികസിത രാജ്യവുമായി എഫ്ടിഎ കരാറില്‍ ഇന്ത്യ ഒപ്പുവയ്‌ക്കുന്നത്.
തര്‍ക്കങ്ങള്‍ ഉണ്ടായ വിഷയങ്ങളിലെ ചര്‍ച്ചകള്‍ പൂര്‍ത്തിയായി. 2023 അവസാനിക്കുമ്ബോഴേക്കും കരാറില്‍ ഒപ്പിടാൻ കഴിയും. കരാര്‍ എത്രയും വേഗം പൂര്‍ത്തിയാക്കാൻ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇന്ത്യയിലെ കയറ്റുമതിരംഗം വികസിപ്പിക്കുന്നതിന് ബ്രിട്ടനുമായുള്ള എഫ്ടിഎ കരാര്‍ നിര്‍ണായകമാണ്. യുകെ അവരുടെ വിസ്‌കി, പ്രീമിയം കാറുകള്‍, നിയമ സേവനങ്ങള്‍ എന്നിവ ഇന്ത്യയിലേക്ക് എത്തിക്കാനാണ് കരാറുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ഇന്ത്യയുടെ വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്വാള്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ചരക്കുകള്‍, സേവനങ്ങള്‍, നിക്ഷേപം എന്നീ മേഖലകളിലാണ് യുകെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ന്യായമായ, ഇരുരാജ്യങ്ങള്‍ക്കും ഗുണകരമായ, സമ്ബത്ത് വ്യവസ്ഥയുടെ ഉയര്‍ച്ചക്ക് ആവശ്യമായ, ബ്രിട്ടീഷ് ജനതയുടെ താത്പ്പര്യങ്ങള്‍ക്കനുസൃതമായുമുളള ഒരു കരാറിലാണ് ഞങ്ങള്‍ ഒപ്പിടുന്നത് എന്ന് ബ്രിട്ടനിലെ ബിസിനസ് ആന്റ് ട്രേഡ് ഡിപ്പാര്‍ട്ട്മെന്റ് വക്താവും പറഞ്ഞു.
അതേസമയം, യുകെയ്‌ക്ക് ഇന്ത്യ നല്‍കുന്ന ഇളവുകളുടെ കാര്യങ്ങളില്‍ ധാരണയായില്ല. ഇരുരാജ്യങ്ങളിലെയും കസ്റ്റംസ് അധികൃതര്‍ കരാറിനായുളള നടപടി ക്രമങ്ങള്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. ടെക്സ്റ്റൈല്‍സ്, തുകല്‍, മറ്റ് തൊഴില്‍- ഉല്‍പ്പാദന മേഖലകള്‍ എന്നിവയ്‌ക്ക് ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബര്‍ത്ത്വാള്‍ പറഞ്ഞു. മാര്‍ച്ചില്‍ അവസാനിച്ച 2022-23 സാമ്ബത്തിക വര്‍ഷത്തില്‍ ഇന്ത്യയും ബ്രിട്ടണും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം പ്രതിവര്‍ഷം 16.6% ഉയര്‍ന്ന് 20.42 ബില്യണ്‍ ഡോളറിലെത്തിയിരുന്നു.