ന്യൂഡല്‍ഹി: മണിപ്പുര്‍ വിഷയത്തിലെ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം.
മണിപ്പുര്‍ അക്രമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നും ചര്‍ച്ച വേണമെന്നും പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’ മഴക്കാല സമ്മേളനത്തിന്റെ തുടക്കംമുതല്‍ ആവശ്യപ്പെട്ടുവരികയാണ്. സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍, ഹ്രസ്വ ചര്‍ച്ചയാകാം എന്നാണ് സര്‍ക്കാര്‍ നിലപാട്. സഭയെ അഭിസംബോധന ചെയ്യാനുള്ള പ്രധാനമന്ത്രിയുടെ വിമുഖതയും വിമര്‍ശന വിധേയമായി.
തുടര്‍ന്ന് മുഖം രക്ഷിക്കാനും പ്രതിപക്ഷ ഐക്യത്തില്‍ വിള്ളല്‍ വീഴ്ത്താനും ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനും കേന്ദ്രം പ്രചാരണം നടത്തി. പ്രതിപക്ഷ എംപിമാര്‍ ആവശ്യപ്പെട്ടതുപ്രകാരം മണിപ്പുര്‍ വിഷയത്തില്‍ ഹ്രസ്വ ചര്‍ച്ച സഭാധ്യക്ഷൻ അനുവദിച്ചെങ്കിലും ചര്‍ച്ചയ്ക്ക് പ്രതിപക്ഷം തയ്യാറാകുന്നില്ലെന്നാണ് പ്രചാരണം. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലുള്ള ചര്‍ച്ചയില്‍നിന്ന് ഒഴിഞ്ഞുമാറാനും ആശയക്കുഴപ്പം സൃഷ്ടിച്ച് പ്രതിപക്ഷ ഐക്യനിരയില്‍ വിള്ളലുണ്ടാക്കാനും ലക്ഷ്യമിട്ടാണിത്. മണിപ്പുര്‍ വിഷയത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുന്നതുവരെ പ്രതിപക്ഷ പ്രതിഷേധം തുടരുമെന്നും എളമരം പ്രസ്താവനയില്‍ വ്യക്തമാക്കി.