തിരുവനന്തപുരം: യുട്യൂബര്‍ അജു അലക്‌സിന്റെ പരാതിയില്‍ നടൻ ബാലയുടെ മൊഴി രേഖപ്പെടുത്തി. വീട് കയറി ആക്രമിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള യൂട്യൂബറുടെ പരാതിയിലാണ് പൊലീസ് ബാലയുടെ മൊഴിയെടുത്തത്.
തൃക്കാക്കര പൊലീസാണ് വീട്ടിലെത്തി നടന്റെ മൊഴിയെടുത്തത്.
‘ചെകുത്താൻ’ എന്ന് വിളിപ്പേരുള്ള അജു അലക്സ് എന്ന യബട്യൂബറുടെ ഫ്ലാറ്റിലെത്തി സുഹൃത്തിനെ ഭീഷണിപ്പെടുത്തിയതിനാണ് പൊലീസ് ബാലയ്ക്കെതിരെ കേസെടുത്തത്. വധഭീഷണി മുഴക്കിയെന്നാണ് അജു അലക്സിന്റെ ആരോപണം. ബാലയ്ക്കെതിരെ വീഡിയോ ചെയ്തതിലുള്ള വിരോധമാണ് ഭീഷണിക്ക് പിന്നലെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
ഇടപ്പള്ളി ഉണിച്ചിറയില്‍ സുഹൃത്തിനൊപ്പമാണ് അജു താമസിക്കുന്നത്. ഇവിടെ അതിക്രമിച്ചെത്തിയ ബാല അജുവിന്റെ സുഹത്ത് മുഹമ്മദ് അബ്ദുള്‍ ഖാദറിനെ ഭീഷണിപ്പെടുത്തി. സംഭവസമയത്ത് അജു സ്ഥലത്തില്ലായിരുന്നു. വീട്ടില്‍ അതിക്രമിച്ചു കയറല്‍, ഭീഷണിപ്പെടുത്തല്‍, സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം തുടങ്ങിയ കുറ്റങ്ങളാണ് ബാലയ്ക്കും കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കുമെതിരേ ചുമത്തിയിട്ടുള്ളത്. വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. തോക്കുമായിട്ടായിരുന്നു ബാല വീട്ടിലെത്തിയതെന്നും അജു ആരോപിച്ചു. എന്നാല്‍, അന്വേഷണത്തില്‍ തോക്ക് കണ്ടെത്തിയില്ലെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം വീട്ടില്‍ കയറി അതിക്രമം കാണിച്ചിട്ടെലന്നും അജുവിനെ ഉപദേശിക്കാനാണ് പോയതെന്നുമാണ് ബാലയുടെ പ്രതികരണം. അബ്ദുള്‍ ഖാദറുമായി സംസാരിക്കുന്ന ഭാഗം ഉള്‍പ്പെടെയുള്ള വിഡിയോ ഫേയ്സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട് ബാല.