പരമ്ബരാഗത കാര്‍ഷിക സംസ്‌കാരത്തിന്റെ പേരും പെരുമയും കാത്ത് പുത്തൂര്‍ വഴുതന കൃഷിയില്‍ ഇത്തവണയും സജീവമാണ് കരിവെള്ളൂര്‍-പെരളം ഗ്രാമപഞ്ചായത്ത്.
നാടൻ ഇനമായ പുത്തൂര്‍ വഴുതനയുടെ ഓണക്കാല വിളവെടുപ്പിനുള്ള ഒരുക്കത്തിലാണ് പെരളം പുത്തൂരിലെ കര്‍ഷകര്‍. ഒരു ഹെക്ടറില്‍ പ്രദേശത്തെ ഏഴ് മുതിര്‍ന്ന കര്‍ഷകരാണ് പ്രധാനമായും ഈ കൃഷി ചെയ്യുന്നത്. പുത്തൂര്‍ വഴുതന കൃഷി വ്യാപിപ്പിച്ച് ഭൗമ സൂചിക പദവിയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് കരിവെള്ളൂര്‍-പെരളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വി ലേജു പറയുന്നു.
ഇവിടെത്തന്നെയാണ് വിത്തു മുളപ്പിച്ചെടുക്കുന്നത്. ചെരിഞ്ഞ പ്രദേശങ്ങളില്‍ തട്ടുകളായാണ് കൃഷി നടത്തുന്നത്. പൂര്‍ണമായും മഴയെ ആശ്രയിച്ചാണ് ഈ വഴുതനയുടെ വളര്‍ച്ച. ഇപ്പോള്‍ മഴ ലഭ്യത കുറഞ്ഞത് പ്രതിസന്ധിയാകുമോ എന്ന ആശങ്കയുണ്ട്.
മെയ് മാസത്തിലാണ് തൈ നട്ടത്. മൂന്ന് മാസം കൊണ്ട് വിളവെടുപ്പിന് പാകമാകും. വയലറ്റ് നിറത്തിലുള്ള വഴുതനക്ക് 30 സെന്റീമീറ്ററാണ് നീളം. രോഗ കീടബാധ വളരെ കുറവാണെന്നതാണ് പ്രത്യേകത. ഒരു ചെടിയില്‍ത്തന്നെ ആറ് കിലോഗ്രാം വരെ വഴുതന ഉണ്ടാകും. ഒരേക്കറില്‍ നിന്ന് 10 ക്വിന്റലോളം വഴുതന ലഭിക്കുമെന്ന് പുത്തൂരിലെ കര്‍ഷകയായ പാലായി പുഷ്പവല്ലി പറയുന്നു. കാങ്കോല്‍, ചീമേനി, കരിവെള്ളൂര്‍, സ്വാമിമുക്ക് തുടങ്ങിയ പ്രദേശങ്ങളിലാണ് വഴുതനകള്‍ വില്‍ക്കുന്നത്. കിലോഗ്രാമിന് 50 മുതല്‍ 70 രൂപ വരെ വില ലഭിക്കും. കൃഷിഭവന്റെ പൂര്‍ണ പിന്തുണ കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട്. പച്ചക്കറി വികസന പദ്ധതിയില്‍ പരമ്ബരാഗത വിത്തിനങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് ഹെക്ടറിന് 25000 രൂപ കൃഷിഭവൻ കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്നു.