തിരുവനന്തപുരം: സംസ്ഥാനത്ത് മഞ്ഞക്കാര്‍ഡുകാര്‍ക്ക് മാത്രം ഓണക്കിറ്റ് നല്‍കാൻ മന്ത്രിസഭയോഗ തീരുമാനം. 5.84 ലക്ഷം പേര്‍ക്ക് കിറ്റ് നല്‍കും.
അഗതി മന്ദിരങ്ങള്‍ക്കും അനാഥാലയങ്ങള്‍ക്കും കിറ്റ് നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കടുത്ത സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ഇത്തവണ ഓണക്കിറ്റ് വെട്ടിക്കുറച്ചത്.
കിറ്റില്‍ ഉള്‍പ്പെടുത്തേണ്ട സാധനങ്ങളെ കുറിച്ച് പ്രത്യേക യോഗം തീരുമാനമെടുക്കും. കഴിഞ്ഞ വര്‍ഷം എല്ലാ കാര്‍ഡുടമകള്‍ക്കും സര്‍ക്കാര്‍ 13 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സൗജന്യമായി നല്‍കിയിരുന്നു. ഇതുവഴി 425 കോടി രൂപയാണ് ചെലവ് വന്നത്.
കഴിഞ്ഞ വര്‍ഷം 90 ലക്ഷം കാര്‍ഡ് ഉടമകളാണ് ഉണ്ടായിരുന്നത്. ഇത്തവണ അത് 93.7 ലക്ഷമായി ഉയര്‍ന്നു. ഇതിന് പുറമേ റേഷൻ വ്യാപാരികള്‍ക്ക് കമീഷൻ ഇനത്തില്‍ 45 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുണ്ട്.
അതേസമയം, ഓണക്കിറ്റിനായി സാധനങ്ങള്‍ എത്തിക്കേണ്ട സപ്ലൈകോ സാമ്ബത്തിക പ്രതിസന്ധിയില്‍ വലയുകയാണ്. സാധനങ്ങള്‍ വിതരണം ചെയ്ത വകയില്‍ 4389 കോടിയാണ് സര്‍ക്കാര്‍ സപ്ലൈകോക്ക് നല്‍കാനുള്ളത്. ഇതോടെ ഓണവിപണിക്കുള്ള സാധനങ്ങള്‍ വാങ്ങാൻ പോലും സാധിക്കാത്ത രീതിയില്‍ പ്രതിസന്ധിയിലാണ് സപ്ലൈകോ.