കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും പ്രതികളാക്കും.
കെ കെ ഹര്‍ഷീനയുടെ മൂന്നാമത്തെ പ്രസവ ശസ്‌ത്രക്രിയ ചെയ്ത രണ്ട് ഡോക്ടര്‍മാരേയും രണ്ട് നഴ്സുമാരേയുമാണ് കേസില്‍ പ്രതികളാക്കുന്നത്. നിലവില്‍ പ്രതിസ്ഥാനത്തുള്ള ആശുപത്രി സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവരെ കേസില്‍ നിന്ന് ഒഴിവാക്കും. ഇതിനായി അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ജില്ലാ മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കേണ്ടെന്നും കോഴിക്കോട് സിറ്റി പൊലീസ് തീരുമാനിച്ചു.
തന്റെ വയറ്റില്‍ കത്രികവച്ചവരെ നന്നായി തിരിച്ചറിയാമെന്നും അവര്‍ ഇപ്പോഴും സര്‍ക്കാര്‍ സര്‍വീസില്‍ തുടരുന്നുണ്ടെന്നും ഹര്‍ഷീന പറഞ്ഞിരുന്നു. നീതി തേടി സെക്രട്ടേറിയറ്റിനു മുന്നില്‍ സമരത്തിനെത്തിയ ഹര്‍ഷിന കൗമുദി ടിവിയിലെ പ്രതിവാര അഭിമുഖ പരിപാടിയായ സ്ട്രെയിറ്റ് ലൈനില്‍ സംസാരിക്കുകയായിരുന്നു.
‘തന്റെ മൊഴിരേഖപ്പെടുത്തിയവരോടും ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. ഞാൻ അനുഭവിച്ച വേദനയും മാനസിക സംഘര്‍ഷവും പറഞ്ഞറിയിക്കാൻ കഴിയില്ല. കത്രിക ബോധപൂര്‍വ്വം വയറ്റില്‍ വച്ചതാണെന്ന് കരുതുന്നില്ല.അബദ്ധം പറ്റിയതാകാം. എന്നാല്‍ ആ തെറ്റ് തുറന്നു പറയുകയല്ലേ വേണ്ടത്. കുറ്റം ചെയ്തവരെ മാതൃകാപരമായി ശിക്ഷിക്കുകയും തനിക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാരം നല്‍കുന്നതുവരെയും സമരം തുടരും. കുറ്റം ചെയ്തവരെ സംരക്ഷിക്കാൻ ആരോഗ്യവകുപ്പ് അന്വേഷണങ്ങളെല്ലാം അട്ടിമറിക്കുകയാണ്. ഇതു കാരണം ഞാൻ മരണപ്പെട്ടിരുന്നെങ്കില്‍ എന്റെ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് അമ്മയില്ലാതാകുമായിരുന്നു. സത്യം ആരും അറിയുമായിരുന്നില്ല. നാട്ടില്‍ എല്ലാ രാഷ്ട്രീയക്കാരുടെയും ജനവിഭാഗങ്ങളുടെയും പിന്തുണ സമരത്തിനു ലഭിക്കുന്നുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിനു മുന്നില്‍ നടത്തുന്ന സമരം തിരുവനന്തപുരത്തെ ഭരണാധികാരികളുടെ ശ്രദ്ധയില്‍ പെടുത്താനാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ ഒരു ദിവസത്തെ സമരത്തിനെത്തിയത്. നീതിക്കായി ഏതറ്റം വരെയും പോകും’ ഹര്‍ഷിന വ്യക്തമാക്കി.