ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാല് ബി.ജെ.പി എം.എല്‍.എമാരെ നിയമസഭയില്‍നിന്ന് പുറത്താക്കി. മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനിടെ സഭാ മര്യാദകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക സഭാ സമ്മേളനം വിളിച്ചുകൂട്ടിയിരുന്നു. ചര്‍ച്ച പുരോഗമിക്കുന്നതിനിടെ എം.എല്‍.എമാര്‍ അതിരുവിട്ട രീതിയില്‍ പെരുമാറിയതിനെ തുടര്‍ന്ന് മാര്‍ഷല്‍മാരെ വിളിച്ചുവരുത്തി സഭയില്‍നിന്ന് പുറത്താക്കുകയായിരുന്നു.
മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതില്‍നിന്ന് ഓടിയൊളിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് എ.എ.പി നേതാവും മന്ത്രിയുമായ ഗോപാല്‍ റായ് പറഞ്ഞു. അവിശ്വാസപ്രമേയം അവതരിപ്പിച്ചപ്പോള്‍ മാത്രമാണ് മോദി മണിപ്പൂരിനെക്കുറിച്ച് മിണ്ടാൻ തയ്യാറായത്. മണിപ്പൂര്‍ വിഷയത്തില്‍ രാജ്യം മുഴുവൻ പ്രക്ഷുബ്ധമാവുമ്ബോള്‍ ബി.ജെ.പി അത് ചര്‍ച്ച ചെയ്യുന്നതിനെ എതിര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമര്‍ത്താൻ ശ്രമിക്കുകയാണെന്ന് ബി.ജെ.പി എം.എല്‍.എ വിജേന്ദര്‍ ഗുപ്ത പറഞ്ഞു. ഡല്‍ഹിയുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാൻ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. അഴിമതിയെക്കുറിച്ച് ചോദിക്കുമ്ബോള്‍ അവര്‍ മണിപ്പൂരിനെക്കുറിച്ച് പറയുകയാണെന്നും വിജേന്ദര്‍ ഗുപ്ത പറഞ്ഞു.