പാലക്കാട്: ലക്ഷങ്ങള്‍ വിലവരുന്ന കടല്‍ കുതിരകളുമായി ചെന്നൈ സ്വദേശി പാലക്കാട് പിടിയിലായി. ചെന്നൈ സ്വദേശി ഏഴില്‍ സത്യ അരശനെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
ഇയാളില്‍ നിന്ന് 96 കടല്‍ കുതിരകളുടെ അസ്ഥികൂടം കണ്ടെത്തി. ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. കടല്‍ക്കുതിരകളെ ഒരു ബോക്‌സിലിട്ട് കവറിലാക്കിയ നിലയിലായിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് സത്യനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചത്. വംശനാശ ഭീഷണി നേരിടുന്ന കടല്‍ ജീവിയാണ് കടല്‍ കുതിര. ഇവയുടെ ആണ്‍ വര്‍ഗ്ഗമാണ് പ്രസവിക്കുന്നത്. 35 സെന്റി മീറ്റര്‍ വരെ വലുപ്പം വെക്കുന്ന ഇവയ്ക്ക് ലക്ഷങ്ങളാണ് വില മതിക്കുന്നത്. മരുന്ന് നിര്‍മാണത്തിനും ലഹരി വസ്തു നിര്‍മാണത്തിനുമായാണ് ഇതിനെ ഉപയോഗിക്കുന്നത്.