ദോഹ: ഔദ്യോഗിക സന്ദര്‍ശനത്തിനായി അമീര്‍ ശൈഖ് തമീം ബിൻ ഹമദ് ആല്‍ഥാനി ഹംഗറിയിലെത്തി. ഞായറാഴ്ച വൈകുന്നേരം തലസ്ഥാനമായ ബുഡപെസ്റ്റിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ അമീറിനെ ഹംഗറി സാമ്ബത്തിക വികസന മന്ത്രി മാര്‍ടൻ നാഗി, ഖത്തര്‍ അംബാസഡര്‍ അബ്ദുല്ല ബിൻ ഫലാഹ് അല്‍ ദോസരി, ഖത്തറിലെ ഹംഗറി അംബാസഡര്‍ ഫ്രാൻസ് കോറം എന്നിവര്‍ ഉള്‍പ്പെടെ ഉന്നതസംഘം സ്വീകരിച്ചു.
ഹംഗേറിയൻ പ്രസിഡന്റ് കറ്റാലിൻ നൊവാകിന്റെ ക്ഷണം സ്വീകരിച്ചാണ് അമീര്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി എത്തിയത്. ഉന്നത സംഘവും അമീറിനൊപ്പം അകമ്ബടിയായുണ്ട്. ദ്രവീകൃത പ്രകൃതിവാതക വിതരണം ഉള്‍പ്പെടെ വിവിധ കരാറുകളില്‍ ഖത്തറും ഹംഗറിയും തമ്മില്‍ കരാറില്‍ ഒപ്പുവെക്കും. 2027 മുതല്‍ ഖത്തറില്‍നിന്ന് എല്‍.എൻ.ജി വാങ്ങുന്നത് സംബന്ധിച്ച ധാരണയിലെത്തിയതായി കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി പീറ്റര്‍ സിജാര്‍തോ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ രാഷ്ട്രീയ ധാരണയായെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഹംഗറിയുടെ ഊര്‍ജ ആവശ്യത്തില്‍ 40 ശതമാനവും റഷ്യയായിരുന്നു നിറവേറ്റിയത്. എന്നാല്‍, യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിതരണം മുടങ്ങിയതോടെയാണ് പുതിയ പങ്കാളിയെ തേടുന്നത്.
കൃഷി, അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെ വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ച് അമീറിന്റെ കൂടിക്കാഴ്ചയില്‍ ധാരണയിലെത്തും.