ജിദ്ദ: ജിദ്ദ കോര്‍ണിഷില്‍ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് നിര്‍മിച്ച ചുവര്‍ചിത്രം ഗിന്നസ് ബുക്കില്‍ ഇടംനേടി.
383 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ജിദ്ദ മുനിസിപ്പാലിറ്റിയാണ് കോര്‍ണിഷ് റോഡിലെ അല്‍ഹംറയില്‍ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് ഏറ്റവും വലിയ ചുവര്‍ചിത്രം നിര്‍മിച്ചത്. വനിതകള്‍ ഉള്‍പ്പെട്ട സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ എട്ട് മാസമെടുത്ത് പരിസ്ഥിതി പ്രവര്‍ത്തകയായ ഖലൂദ് അല്‍ഫദ്‌ലിയാണ് ചുവര്‍ചിത്രം പൂര്‍ത്തിയാക്കിയത്. നാലുലക്ഷം പ്ലാസ്റ്റിക് കവറുകളാണ് പെയിൻറിങ് ഉപയോഗിച്ച് രൂപകല്‍പന ചെയ്തത്. മുനിസിപ്പാലിറ്റിക്ക് കീഴിലെ ജനറല്‍ അഡ്മിനിസ്ട്രേഷൻ ഓഫ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി സംരംഭങ്ങളുടെ ഭാഗമാണ് ഈ ചുവര്‍ചിത്രം.
കലാസൃഷ്ടികളില്‍ പ്ലാസ്റ്റിക് പുനരുപയോഗിക്കുന്നതിലൂടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം ജനങ്ങളില്‍ വളര്‍ത്തുക, പരിസ്ഥിതിയുമായുള്ള കലയുടെ ബന്ധം ഊന്നിപ്പറയുക എന്നിവയാണ് ലക്ഷ്യമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഡയറക്ടര്‍ ജനറല്‍ എൻജി. ഹത്താൻ ബിൻ ഹാഷിം ഹമൂദ് പറഞ്ഞു. പാരിസ്ഥിതിക മാലിന്യങ്ങള്‍ പുനരുപയോഗം ചെയ്യാനും കലാസൃഷ്ടികള്‍ നടപ്പാക്കുന്നതില്‍ അതില്‍നിന്ന് പ്രയോജനം നേടാനുമുള്ള ശ്രമങ്ങള്‍ ഇത് ആവശ്യപ്പെടുന്നു. പരിസ്ഥിതി സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണക്കുന്നതിനും സമൂഹത്തില്‍ സന്നദ്ധ പ്രവര്‍ത്തനത്തിന്റെ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും യുവാക്കളുടെ ഊര്‍ജം പ്രയോജനപ്പെടുത്തുന്നതിനും അവരെ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിനും ലക്ഷ്യംവെച്ചാണിതെന്നും എൻജി. ഹത്താൻ പറഞ്ഞു.
ജൂണിലാണ് ജിദ്ദ മേയര്‍ സ്വാലിഹ് ബിൻ അലി അല്‍തുര്‍ക്കി 383 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് നിര്‍മിച്ച ഏറ്റവും വലിയ ചുവര്‍ചിത്രം കോര്‍ണിഷ് റോഡിലെ അല്‍ഹംറയില്‍ ഉദ്ഘാടനം ചെയ്തത്.