ആലത്തൂര്‍: വരള്‍ച്ച കൃഷിയെ ബാധിക്കാതിരിക്കാൻ മിത്ര ബാക്റ്റീരിയല്‍ ലായനി പ്രയോഗം കാവശ്ശേരിയില്‍ പരീക്ഷിക്കുന്നു.
കാവശ്ശേരി കൃഷിഭവന്റെ നേതൃത്വത്തില്‍ വരള്‍ച്ച ബാധിക്കാൻ സാധ്യതയുള്ള കൃഷിയിടത്തിലാണ് ബാക്റ്റീയല്‍ ലായനി പ്രയോഗം പരീക്ഷിക്കുന്നത്. പിങ്ക് പിഗ്മെന്റഡ് ഫാക്കല്‍റ്റേറ്റിവ് മീതൈലോട്രോഫാണ് (പി.പി.എഫ്.എം) തളിക്കുന്നത്. തമിഴ്നാട് കാര്‍ഷിക സര്‍വകലാശാല മൈക്രോബയോളജി വിഭാഗം വികസിപ്പിച്ചെടുത്ത ജീവാണു ലായനിയാണിത്.
ചെടികളുടെ ഇലകളില്‍ ധാരാളം കാണുന്ന മെത്തത്തിലോ ബാക്റ്റീരിയം എന്ന ബാക്റ്റീരിയയെ വേര്‍തിരിച്ചെടുത്താണ് ഇത് വികസിപ്പിച്ചെടുത്തത്. കാകമ്ബാറ പാടശേഖരത്തിലെ രാഘവൻ എന്ന കര്‍ഷകന്റെ നാലേക്കര്‍ നെല്‍കൃഷിയിടത്തിലാണ് മിത്ര ലായിനി പ്രയോഗം നടത്തുന്നത്. ഏക്കറിന് 200 മില്ലി പി.പി.എഫ്.എം 200 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് നെല്ലില്‍ തളിക്കാമെന്ന് കൃഷി വകുപ്പ് പറയുന്നു.
വൃക്ഷ വിളകള്‍ക്ക് പൂവിടുന്നതിന് മുമ്ബും മറ്റു വിളകള്‍ക്ക് (നെല്ല്, പച്ചക്കറി) വളര്‍ച്ചയുടെ നിര്‍ണായക ഘട്ടത്തിലുമാണ് പി.പി.എഫ്.എം തളിക്കേണ്ടത്. ലായനി തളിച്ചാല്‍ 15 മുതല്‍ 20 ദിവസംവരെ പച്ചപ്പ് നിലനിര്‍ത്താൻ സാധിക്കുമെന്നും പറയുന്നു. ലായനിയില്‍ കീടനാശിനിയോ കുമിള്‍നാശിനിയോ ചേര്‍ക്കരുത്. കാവശ്ശേരി അഗ്രോ സര്‍വിസ് സെന്ററിന്റെ സഹകരണത്തോടെ കൃഷിഭവന് കീഴില്‍ വരുന്ന 30 ഏക്കര്‍ വരള്‍ച്ച സാധ്യത പ്രദേശത്താണ് ലായനി തളിക്കല്‍ നടപ്പാക്കുന്നതെന്ന് കാവശ്ശേരി കൃഷി ഓഫിസര്‍ വരുണ്‍ വിജയൻ അറിയിച്ചു.