കോട്ടയം: തെരഞ്ഞെടുപ്പുകാലത്ത് ഉമ്മൻ ചാണ്ടി മണ്ഡലത്തിലെ വാഹന പ്രചാരണ ജാഥക്ക് തുടക്കം കുറിച്ചിരുന്ന പാമ്ബാടിയിലെ പത്താഴക്കുഴിയില്‍നിന്നാണ് ചാണ്ടി ഉമ്മൻ വാഹനപ്രചാരണം തുടങ്ങിയത്.
യോഗസ്ഥലത്തേക്ക് എത്തിയ ചാണ്ടി ഉമ്മനെ സ്വീകരിച്ചത് പ്രദേശത്തെ വീട്ടമ്മമാര്‍ ചേര്‍ന്നായിരുന്നു. പരിസര പ്രദേശങ്ങളിലെ വീടുകളില്‍ കയറി വോട്ട് അഭ്യര്‍ഥിച്ച ശേഷമാണ് ചാണ്ടി ഉദ്ഘാടന വേദിയില്‍ എത്തിയത്.
ശേഷം പത്താഴക്കുഴി, ഇല്ലിവളവ്, വെട്ടിപ്പടി, കുന്നേല്‍പ്പീടിക, പാറാമറ്റം, ശാന്തിനഗര്‍, ഏഴാംമൈല്‍, താന്നിമറ്റം, കാളച്ചന്ത എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ബസ്സ്റ്റാൻഡ് ജങ്ഷനില്‍ സമാപിച്ചു. ഉച്ചക്കുശേഷം പാമ്ബാടി ജങ്ഷനില്‍നിന്ന് ആരംഭിച്ച പ്രചാരണം കേരള കോണ്‍ഗ്രസ് നേതാവ് പി.സി. തോമസ് ഉദ്ഘാടനം ചെയ്തു. കുറിയനൂര്‍കുന്ന്, ഐ.ടി.സി ജങ്ഷൻ, മുളക്കുന്ന് കവല എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയ പ്രചാരണം രാത്രി വൈകിയാണ് അവസാനിച്ചത്.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ് വാകത്താനത്ത്പ്രചാരണത്തില്‍
മീനടം പഞ്ചായത്തിലെ പോസ്റ്റ് ഓഫിസ് പടിക്കല്‍ നിന്നുമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ് പ്രചാരണം ആരംഭിച്ചത്. തുടര്‍ന്ന് മാളികപ്പടി, പൊങ്ങഴ തുടങ്ങിയ പ്രദേശങ്ങളിലെത്തിയശേഷം മീനടം പ്രിയദര്‍ശിനി സ്പിന്നിങ് മില്ലിലെത്തി തൊഴിലാളികളെ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ഥിച്ചു. പിന്നീട് ചീരങ്കുളം ഗവ. യു.പി സ്കൂളിലേക്ക്. അധ്യാപകരുടെ പരാതികള്‍ കേട്ട് പരിഹാരം ഉറപ്പുനല്‍കി യാത്രയായി. മീനടം അടമ്ബുകാട്ടെത്തിയ സ്ഥാനാര്‍ഥിയെ കാത്ത് നിരവധിപേര്‍. ഇടക്ക് ചില വിവാഹ ചടങ്ങുകളിലും സ്ഥാനാര്‍ഥിയെത്തി.
ഉച്ചക്കുശേഷം വാകത്താനം പഞ്ചായത്തിലായിരുന്നു പ്രചാരണം. വ്യാപാരസ്ഥാപനങ്ങളും ഫാക്ടറികളും സന്ദര്‍ശിച്ച് തൊഴിലാളികളോട് വോട്ട് അഭ്യര്‍ഥിച്ചു. വാകത്താനം ജങ്ഷനില്‍ കടകളില്‍ കയറി വോട്ട് അഭ്യര്‍ഥിച്ചശേഷം കുടുംബയോഗങ്ങളിലേക്ക്. രാത്രി ഏറെ വൈകിയാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചത്.
എന്‍.ഡി.എ സ്ഥാനാര്‍ഥി ലിജിന്‍ലാല്‍ മണര്‍കാട് പഞ്ചായത്തിലെ അരീപറമ്ബ് മേഖലയില്‍ പ്രചാരണത്തില്‍. എന്‍.ഡി.എ സ്ഥാനാര്‍ഥി ലിജിന്‍ലാലിന്‍റെ പര്യടനം മണര്‍കാട് അരീപ്പറമ്ബില്‍ നിന്നാണ് തിങ്കളാഴ്ച തുടങ്ങിയത്. വീടുകളിലും സ്ഥാപനങ്ങളിലും കടകളിലും കടന്നുചെന്ന് വോട്ട് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് മാലത്ത് കോളജിലെത്തി വിദ്യാര്‍ഥികളെ നേരില്‍ക്കണ്ട് വോട്ടുതേടി. ഉച്ചകഴിഞ്ഞ് പാമ്ബാടിയിലും പരിസരപ്രദേശങ്ങളിലും ആയിരുന്നു സ്ഥാനാര്‍ഥിയുടെ സന്ദര്‍ശനം.