കര്‍ഷകരെ ആശങ്കയിലാക്കി കരിഞ്ചാഴി അക്രമണം. കോട്ടയം ജില്ലയിലെ കുമരകം, നാട്ടകം എന്നീ പ്രദേശങ്ങളിലായാണ് കരിഞ്ചാഴി അക്രമണം കണ്ടുവരുന്നത്.
അറുപത് ദിവസത്തിന് മുകളില്‍ പ്രായമായ നെല്‍ ചെടികളിയിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്.
നെല്‍ച്ചെടികളുടെ നീര് ഊറ്റി കുടിച്ചാണ് കരിഞ്ചാഴികള്‍ നാശമുണ്ടാക്കുന്നത്. നെല്ലോലകള്‍ ആദ്യം മഞ്ഞ നിറത്തിലാകുകയും തുടര്‍ന്ന് കരിഞ്ഞു പോകുകയും ചെയ്യും. കൂട്ടത്തോടെയാണ് ഇവയുടെ ആക്രമണം. പകല്‍ സമയങ്ങളില്‍ മണ്ണിനടിയില്‍ ഒളിച്ചിരിക്കുന്ന കീടങ്ങള്‍ രാത്രികാലങ്ങളിലാണ് ചെടികളില്‍ നിന്ന് നിരൂറ്റി കുടിക്കുന്നത്. പകല്‍ സമയങ്ങളില്‍ ഇവയെ പെട്ടെന്ന് കണ്ടുപിടിക്കാൻ പ്രയാസമാണ്. ഈര്‍പ്പമുള്ള പ്രദേശങ്ങളിലാണ് കരിഞ്ചാഴിയുടെ സാന്നിധ്യം കൂടുതലായി കാണപ്പെടുന്നത്.
കരിഞ്ചാഴി ശല്യം ഒഴിവാക്കാനായി കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പുറത്തിറക്കിട്ടുണ്ട്. പാടത്ത് 24 മണിക്കൂര്‍ വെള്ളം കെട്ടിനിര്‍ത്തുന്നതുവഴി ചാഴിയുടെ മുട്ടയും കുഞ്ഞുങ്ങളെയും നശിപ്പിക്കാൻ സാധിക്കും. അതിനുശേഷം വെള്ളം വാര്‍ത്ത് കളഞ്ഞ് അസഫേറ്റ് എന്ന കീടമനാശിനി 320 ഗ്രാം ഒരേക്കറിന് എന്ന തോതില്‍ നെല്‍ ചെടിയുടെ ചുവട്ടില്‍ വീഴത്തക്ക വിധം തളിക്കുന്നതും കരിഞ്ചാഴി ശല്യം ഒഴിവാക്കുന്നതിന് ഉത്തമമാണെന്ന് പ്രസ്താവനയില്‍ പറയുന്നു.