ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ സമാപിച്ച ജി 20 ഉച്ചകോടിയില്‍ സര്‍ക്കാര്‍ ഒരുപരിപാടിക്കും പ്രതിപക്ഷത്തെ ക്ഷണിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവും ലോക്സഭ എം.പിയുമായ ശശി തരൂര്‍.
ശനിയാഴ്ച പ്രസിഡന്റ് ദ്രൗപതി മുര്‍മു സംഘടിപ്പിച്ച അത്താഴവിരുന്നില്‍ ഉള്‍പ്പെടെ പ്രതിപക്ഷത്തെ അവഗണിക്കുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലാകാര്‍ജുൻ ഖാര്‍ഗെയെ ക്ഷണിക്കാത്തതും നേരത്തേ വിവാദമായിരുന്നു.
മറ്റൊരു ജനാധിപത്യരാജ്യവും സ്വന്തം പാര്‍ലമെന്ററി സഹപ്രവര്‍ത്തകരെ ഇത്തരത്തില്‍ ആഗോള വേദിയില്‍ അപമാനിക്കില്ല. ജി 20 യില്‍ നിലനി ന്നിരുന്ന സഹകരണ മനോഭാവം ഇന്ത്യൻ രാഷ്ട്രീയത്തില്‍ ഇല്ലെന്നത് ഖേദകരമാണ്.
മോദി സര്‍ക്കാര്‍ ആഭ്യന്തര ഇടപാടുകളില്‍ അനുരഞ്ജനത്തിന്റെയും സഹകരണത്തിന്റെയും പാത കൊണ്ടുവരുന്നില്ല എന്നത് സ്ഥിതി കൂടുതല്‍ ദയനീയമാക്കുകയാണെന്ന് തരൂര്‍ എക്സില്‍ കുറിച്ചു. ജി20 ഡല്‍ഹി പ്രഖ്യാപനത്തില്‍ സമവായം നേടിയതിനെ അഭിനന്ദിച്ചുകൊണ്ട് തരൂര്‍ നേരത്തേ എക്സില്‍ പോസ്റ്റ് ഇട്ടിരുന്നു.