കൊല്ലം: കൊല്ലം കടയ്‌ക്കലില്‍ സൈനികനെ ആക്രമിച്ച് മുതുകില്‍ പിഎഫ്‌ഐ എന്ന് എഴുതിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് സൈന്യം.
അന്വേഷണത്തിന്റെ ഭാഗമായി മിലട്ടറി ഇന്റലിജൻസ് വിഭാഗം കടയ്‌ക്കലില്‍ എത്തി. അന്വേഷണ സംഘം കടയ്‌ക്കല്‍ പോലീസ് സ്റ്റേഷനിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.
സൈന്യം വിഷയത്തില്‍ ഇടപെട്ടതിന് പിന്നാലെ അന്വേഷണം വേഗത്തിലാക്കാൻ ഒരുങ്ങുകയാണ് പോലീസ്. ഇന്ന് കൊല്ലം റൂറല്‍ മേഖലകളിലെ പോലീസ് സ്റ്റേഷനിലെ സിഐ മാരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അവലോകനയോഗം ചേരും. ഫോറൻസിക് ഡിപ്പാര്‍ട്ട്‌മെന്റിലെയും ഫിംഗര്‍പ്രിന്റിലെയും വിവരങ്ങള്‍ ലഭിച്ചതിനുശേഷം കൂടുതല്‍ അന്വേഷണങ്ങളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം ജവാനെ മര്‍ദ്ദിച്ചവരെ കണ്ടെത്താൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല.
കൊല്ലം കടയ്‌ക്കല്‍ ചാണപ്പാറയില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. അജ്ഞാതര്‍ സൈനികനെ ആക്രമിക്കുകയും മുതുകില്‍ പിഎഫ്‌ഐ എന്നെഴുതുകയും ചെയ്യുകയായിരുന്നു. കടയ്‌ക്കല്‍ സ്വദേശി ഷൈനാണ് മര്‍ദ്ദനമേറ്റത്. രണ്ട് പേര്‍ ചേര്‍ന്ന് വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. പിറകില്‍ നിന്ന് ചവിട്ടിയതിന് ശേഷം സെല്ലോ ടേപ്പ് ഉപയോഗിച്ച് കൈകള്‍ വരിഞ്ഞുകെട്ടിയാണ് ജവാനെ മര്‍ദ്ദിച്ചത്. ഇതിന് ശേഷം ഇരുവരും കടന്നുകളഞ്ഞു.