ന്യൂഡല്‍ഹി: 26 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭര്‍തൃമതിയായ യുവതി നല്‍കിയ ഹരജിയില്‍ സുപ്രീംകോടതി ഡല്‍ഹി എയിംസില്‍ നിന്ന് പുതിയ റിപ്പോര്‍ട്ട് തേടി.
ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞിന് ഏതെങ്കിലും തരത്തിലുള്ള വൈകല്യമുണ്ടോ എന്ന് പരിശോധിക്കാനാണ് സുപ്രീംകോടതി ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഹരജിയില്‍ അന്തിമ വിധി പുറപ്പെടുവിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
കടുത്ത വിഷാദത്തിന് ചികിത്സയിലാണെന്നും രണ്ടാമത്തെ കുഞ്ഞിന് ഒരു വയസേ ആയിട്ടുള്ളൂവെന്നും മൂന്നാമതൊരു കുഞ്ഞിനെ വളര്‍ത്താനുള്ള ശാരീരിക-മാനസിക അവസ്ഥയിലല്ല താനെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നല്‍കിയത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആണ് എയിംസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. പോസ്റ്റ്പോര്‍ട്ടം ഡിപ്രഷനായി യുവതി കഴിക്കുന്ന ഗുളികകള്‍ കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുമോ എന്നാണ് അറിയേണ്ടത്. കേസില്‍ തിങ്കളാഴ്ചയാണ് ഇനി വാദം കേള്‍ക്കുക. ”പരാതിക്കാരിയെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാൻ പറ്റാത്ത സ്ഥിതിയിലാണെന്ന് അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി ബെഞ്ചിനെ അറിയിച്ചു.
ഉടൻ ഗര്‍ഭഛിദ്രം വേണമെന്ന ആവശ്യം ഒന്നു കൂടി ആലോചിച്ചിട്ടു മതിയെന്നായിരുന്നു സുപ്രീംകോടതി കഴിഞ്ഞ ദിവസം 27കാരിയായ പരാതിക്കാരിയോട് ആവശ്യപ്പെട്ടത്. അതിന് 24 മണിക്കൂര്‍ സമയവും നല്‍കി. തന്റെ മാനസിക പ്രശ്നം കാരണം ഗര്‍ഭിണിയാണെന്ന് തിരിച്ചറിയാൻ വൈകിയെന്നും കടുത്ത രീതിയിലുള്ള പോസ്റ്റ്പോര്‍ട്ടം ഡിപ്രഷനും സാമ്ബത്തിക പ്രശ്നവും അനുഭവിക്കുന്നുണ്ടെന്നും അതിനാല്‍ ഗര്‍ഭഛിദ്രം അനുവദിക്കണമെന്നും അഭ്യര്‍ഥിച്ച് 27കാരിയായ ഡല്‍ഹി സ്വദേശിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. രണ്ടുമക്കളുടെ അമ്മയാണ് യുവതി.
ആദ്യം ഹരജി പരിഗണിച്ച സുപ്രീംകോടതി ബെഞ്ച് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കി. എന്നാല്‍ ഈ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. തുടര്‍ന്ന് ഹരജി പരിഗണിച്ച സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചില്‍ ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായമായിരുന്നു. പൊതുധാരണയിലെത്താൻ കഴിയാതെ, ജസ്റ്റിസുമാരായ ഹിമ കോഹ്‌ലിയും ബി.വി. നാഗരത്‌നയും ഒടുവില്‍ കേസ് മൂന്നംഗ ബെഞ്ച് രൂപീകരിക്കാൻ ചീഫ് ജസ്റ്റിസിന് റഫര്‍ ചെയ്യുകയായിരുന്നു.