ബംഗളൂരു: ജെ.ഡി.എസിന്റെ എൻ.ഡി.എ പ്രവേശനം കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതത്തോടെയായിരുന്നുവെന്ന പാര്‍ട്ടി നേതാവ് എച്ച്.ഡി.
ദേവഗൗഡയുടെ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇക്കാര്യം നിഷേധിച്ച് സി.പി.എം രംഗത്തെത്തുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി അടക്കം രൂക്ഷമായ വിമര്‍ശനമാണ് ഇക്കാര്യത്തില്‍ ദേവഗൗഡക്കെതിരെ ഉയര്‍ത്തിയത്.
കേരളത്തില്‍ ജെ.ഡി.എസ് ഭരണപക്ഷമായ ഇടതുമുന്നണിക്കൊപ്പമാണെന്നും തങ്ങളുടെ എം.എല്‍.എയായ മന്ത്രി കെ. കൃഷ്ണൻകുട്ടിയും എൻ.ഡി.എ പ്രവേശനത്തെ പിന്തുണച്ചുവെന്നുമാണ് ദേവഗൗഡ കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞത്. അതിനിടെ, സി.പി.എമ്മിന് കുറച്ചുകൂടി മാന്യമായ ഭാഷ ഉപയോഗിച്ച് വിമര്‍ശിക്കാമെന്ന അഭിപ്രായവുമായി രംഗത്തുവന്നിരിക്കുകയാണ് ദേവഗൗഡ.
വിവാദമായതോടെ ദേവഗൗഡ പ്രസ്താവന തിരുത്തിയിരുന്നു. തന്റെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കി. ജെ.ഡി.എസും ബി.ജെ.പിയും തമ്മിലെ സഖ്യത്തെ കേരളത്തിലെ സി.പി.എം പിന്തുണച്ചുവെന്ന് താൻ പറഞ്ഞിട്ടില്ല. ജെ.ഡി.എസിന്റെ കേരള ഘടകം ഇടതുമുന്നണിയില്‍ തുടരുകയാണ് എന്നുമാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും തന്റെ കമ്യൂണിസ്റ്റ് സുഹൃത്തുകള്‍ ഇത് മനസ്സിലാക്കണമെന്നും ഗൗഡ കുറിച്ചു.