മസ്‌കത്ത്: തേജ് ചുഴലിക്കാറ്റിന് പിന്നാലെ രൂപപ്പെടുന്ന ന്യൂനമര്‍ദത്തിന്‍റെ ഭാഗമായി വടക്കൻ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴ ലഭിച്ചു.
കാറ്റിന്‍റെയും ഇടിയുടെയും അകമ്ബടിയോടെയാണ് മഴ കോരിച്ചൊരിഞ്ഞത്. അനിഷ്ടസംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വാദികള്‍ നിറഞ്ഞൊഴുകുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. റോഡുകളില്‍ വെള്ളം കയറി ഉള്‍പ്രദേശങ്ങളില്‍ നേരിയ തോതില്‍ ഗതാഗത തടസ്സവും നേരിട്ടു. ഉച്ചക്കുശേഷം തുടങ്ങിയ മഴ വൈകീട്ടോടെ ശക്തിയാര്‍ജിക്കുകയായിരുന്നു. മഹ്ദ, നഖല്‍, സുവൈഖ്, ഖാബൂറ, ഖസബ്, റുസ്താഖ്, അല്‍ഹംറ, മുദൈബി, തെക്കൻ സമാഈല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്. മസ്കത്തടക്കമുള്ള നഗര പ്രദേശങ്ങള്‍ രാവിലെ മുതല്‍ക്കേ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ന്യൂനമര്‍ദം രൂപപ്പെടുന്നതിന്‍റെ ഭാഗമായി ബുധനാഴ്ച ഹജര്‍ പര്‍വതനിരകളിലും പരിസര പ്രദേശങ്ങളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണം കേന്ദ്രം അറിയിച്ചിരുന്നു.
അതേസമയം, രാജ്യത്ത് ഒക്‌ടോബര്‍ 26നും 28നും ഇടയില്‍ ന്യൂനമര്‍ദം ബാധിക്കുമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്‍റെ ഭാഗമായി രാജ്യത്തെ വടക്കൻ ഗവര്‍ണറേറ്റുകളില്‍ കനത്ത കാറ്റും മഴയും ലഭിച്ചേക്കും. ആലിപ്പഴവും വര്‍ഷിക്കും.
വാദികള്‍ നിറഞ്ഞൊഴുകും. മുസന്ദം, തെക്ക്-വടക്ക് ബാത്തിന, ബുറൈമി, ദാഹിറ, മസ്‌കത്ത്, ദാഖിലിയ, വടക്ക്-തെക്ക് ശര്‍ഖിയ ഗവര്‍ണറേറ്റുകളില്‍ ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലും ആലിപ്പഴം ഉള്‍പ്പെടെയുള്ള കനത്ത മഴയും ലഭിച്ചേക്കും.
ഒമാൻ കടല്‍ തീരം വരെ നീളുന്ന ഹജര്‍ മലനിരകളിലും സമീപ പ്രദേശങ്ങളിലുമാണ് ഏറ്റവും ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. വാദികള്‍ മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളില്‍നിന്ന് മാറിനില്‍ക്കണമെന്നും സിവില്‍ ഏവിയേഷൻ അതോറിറ്റി (സി.എ.എ) നിര്‍ദേശിച്ചു.വിവിധ ഇടങ്ങളില്‍ 20 മുതല്‍ 80 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. മണിക്കൂറില്‍ 28 മുതല്‍ 74 കി.മീറ്റര്‍ വേഗത്തിലായിരിക്കും കാറ്റ് വീശുക.