ന്യൂഡല്‍ഹി: വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന കേസില്‍ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്‍റെ മകൻ വൈഭവ് ഗെഹ്ലോട്ടിന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മുമ്ബില്‍ ഹാജരാകാൻ നാലു ദിവസം കൂടി നീട്ടി നല്‍കി.
ഒക്ടോബര്‍ 30ന് ഹാജരാകണമെന്നാണ് പുതിയ നിര്‍ദേശം.
വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന കേസിലാണ് വൈഭവ് ഗെഹ്ലോട്ടിനെ ചോദ്യം ചെയ്യാൻ ഇ.ഡി ഡല്‍ഹിക്ക് വിളിപ്പിച്ചത്. വെള്ളിയാഴ്ച ഹാജരാകണമെന്നാണ് ഇ.ഡി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, 15 ദിവസം സാവകാശം തരണമെന്ന് വൈഭവ് ആവശ്യപ്പെട്ടെങ്കിലും ഇ.ഡി നാലു ദിവസം അനുവദിച്ചു.
രാജസ്ഥാനിലെ ട്രൈറ്റണ്‍ റിസോര്‍ട്ട്സ്, വാര്‍ധ എന്‍റര്‍പ്രൈസസ് എന്നീ ഹോട്ടല്‍ ശൃംഖലകളില്‍ ഇ.ഡി നേരത്തേ നടത്തിയ റെയ്ഡിന്‍റെ അടിസ്ഥാനത്തിലാണ് വൈഭവിനെ ചോദ്യം ചെയ്യാൻ ഇ.ഡി തീരുമാനിച്ചത്. റെയ്ഡില്‍ കണക്കില്‍ പെടാത്ത 1.2 കോടി രൂപ പിടിച്ചെടുത്തിരുന്നു.
ഇതില്‍ കള്ളപ്പണ ഇടപാട് സംശയിക്കുന്നു. ഈ കേസില്‍ 2011 തൊട്ടുള്ള രേഖകള്‍ ശേഖരിച്ച് എത്താൻ കൂടുതല്‍ സമയം ആവശ്യപ്പെടാനാണ് വൈഭവ് ഗെഹ്ലോട്ടിന്‍റെ നീക്കം.