വാഷിങ്ടണ്‍: മൂന്നാഴ്ചയിലധികം നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് റിപ്പബ്ലിക്കൻ പാര്‍ട്ടിയിലെ മൈക്ക് ജോണ്‍സൻ യു.എസ് കോണ്‍ഗ്രസ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.
വോട്ടെടുപ്പില്‍ ജോണ്‍സന് റിപ്പബ്ലിക്കൻ പാര്‍ട്ടിയിലെ 220 അംഗങ്ങളുടെ പിന്തുണ ലഭിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹകീം ജെഫ്രീസിന് 209 വോട്ടാണ് ലഭിച്ചത്. നാലുപേര്‍ ഹാജരാകാതിരുന്നതിനാല്‍ ജോണ്‍സന് 215 പേരുടെ പിന്തുണയാണ് വിജയിക്കാൻ വേണ്ടിയിരുന്നത്.
അമേരിക്കൻ ജനതയുടെ വിശ്വാസം വീണ്ടെടുക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് വോട്ടെടുപ്പിന് ശേഷം മൈക് ജോണ്‍സൻ പറഞ്ഞു. പ്രതിസന്ധിയുടെ നാളുകളില്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
സ്പീക്കറായിരുന്ന കെവിൻ മക്കാര്‍ത്തിയെ ഈമാസം ആദ്യം പുറത്താക്കിയതോടെയാണ് അമേരിക്കയില്‍ അനിശ്ചിതത്വം ഉടലെടുത്തത്. എട്ട് റിപ്പബ്ലിക്കൻ അംഗങ്ങള്‍ ഡെമോക്രാറ്റുകളുമായി ചേര്‍ന്നാണ് ഇദ്ദേഹത്തെ പുറത്താക്കിയത്. പിന്നീട് മൂന്ന് പേര്‍ സ്പീക്കറാകാൻ രംഗത്തെത്തിയെങ്കിലും വിജയം കണ്ടില്ല. സ്റ്റീവ് സ്കാലിസ്, ജിം ജോര്‍ഡൻ, എമ്മെര്‍ എന്നിവരുടെ ശ്രമമാണ് പരാജയപ്പെട്ടത്.
സ്പീക്കറില്ലാത്തതിനാല്‍ നിയമങ്ങള്‍ പാസാക്കാൻ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. യുക്രെയ്നും ഇസ്രായേലിനുമുള്ള സഹായ പദ്ധതി പാസാക്കാൻ പ്രസിഡന്റ് ജോ ബൈഡൻ കോണ്‍ഗ്രസിനോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, സ്പീക്കറില്ലാത്തതിനാല്‍ കോണ്‍ഗ്രസിന് ഇക്കാര്യം പരിഗണിക്കാൻ കഴിഞ്ഞില്ല. സ്പീക്കറായശേഷം ആദ്യം പരിഗണിക്കുന്ന വിഷയം ഹമാസുമായുള്ള യുദ്ധത്തില്‍ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിക്കുന്ന പ്രമേയമായിരിക്കുമെന്ന് ജോണ്‍സൻ പറഞ്ഞു.