കറാച്ചി: രാജ്യത്ത് അനധികൃതമായി കഴിയുന്ന അഫ്ഗാൻ അഭയാര്‍ത്ഥികള്‍ക്ക് രാജ്യംവിടാൻ പാകിസ്ഥാൻ അനുവദിച്ച സമയം അവസാനിച്ചു.
ഏകദേശം 17 ലക്ഷത്തോളം അഫ്ഗാൻ അഭയാര്‍ത്ഥികള്‍ രാജ്യത്തുണ്ട്. ഇതില്‍ 1,65,000 പേര്‍ അഫ്ഗാനിലേക്ക് പലായനം ചെയ്തു. പതിനായിരങ്ങള്‍ അതിര്‍ത്തി മേഖലകളില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം.
രാജ്യംവിടാൻ തയാറാകാത്ത അഭയാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്നാണ് പാക് സര്‍ക്കാരിന്റെ നിലപാട്. അനധികൃതമായി തുടരുന്നവരെ അറസ്റ്റ് ചെയ്ത് തടങ്കലില്‍ വയ്ക്കാനുള്ള കേന്ദ്രങ്ങള്‍ പൊലീസ് തുറന്നു. കറാച്ചിയില്‍ നിന്ന് 100ലേറെ പേരെയും ക്വെറ്റയില്‍ നിന്ന് 425 പേരെയും ഇന്നലെ അറസ്റ്റ് ചെയ്തു. ഇനി മുതല്‍ വിസയും പാസ്പോര്‍ട്ടുമില്ലാത്ത അഫ്ഗാൻ സന്ദര്‍ശകരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ല.
അഫ്ഗാൻ – പാക് അതിര്‍ത്തിയില്‍ ഭീകരാക്രമണങ്ങള്‍ തുടര്‍ക്കഥയായ പശ്ചാത്തലത്തിലാണ് അനധികൃത അഭയാര്‍ത്ഥികളെ നാടുകടത്താൻ പാകിസ്ഥാൻ തീരുമാനിച്ചത്. അഫ്ഗാൻ ആസ്ഥാനമായുള്ള സംഘടനകളാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നാണ് പാകിസ്ഥാന്റെ ആരോപണം.
അതേസമയം, പാകിസ്ഥാന്റെ തീരുമാനം അംഗീകരിക്കാനാകില്ലെന്നാണ് അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തിന്റെ നിലപാട്. പാകിസ്ഥാനില്‍ ആക്രമണങ്ങള്‍ നടത്തുന്ന തീവ്രവാദികള്‍ക്ക് തങ്ങള്‍ അഭയം നല്‍കുന്നില്ലെന്ന് താലിബാൻ വാദിക്കുന്നു.