ന്യൂഡല്‍ഹി: വളര്‍ച്ചയുടെ പാതയില്‍ അതിവേഗം കുതിക്കുന്ന ഇന്ത്യയുടെ ഭക്ഷ്യസംസ്കരണ മേഖല കഴിഞ്ഞ ഒൻപത് വര്‍ഷത്തിനിടെ 50,000 കോടി രൂപയുടെ നേരിട്ടുള്ള വിദേശനിക്ഷേപം നേടിയെടുത്തതായി പ്രധാനമന്ത്രി നരേന്ദ്രമോദി.
സര്‍ക്കാറിന്റെ വ്യവസായ – കാര്‍ഷിക അനുകൂല നയങ്ങളുടെ ഫലമാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന രണ്ടാമത് ‘വേള്‍ഡ് ഫുഡ് ഇന്ത്യ’യില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മൂന്ന് ദിവസമായി നടക്കുന്ന പരിപാടി നവംബര്‍ അഞ്ചിന് അവസാനിക്കും.
‘കഴിഞ്ഞ ഒൻപത് വര്‍ഷത്തിനിടെ സംസ്കൃത ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിയില്‍ 150 ശതമാനം വര്‍ധനവാണുണ്ടായത്. ഇതിനനുസൃതമായി ആഭ്യന്തര സംസ്കരണശേഷിയിലും ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്.’- മോദി വ്യക്തമാക്കി. ‘വേള്‍ഡ് ഫുഡ് ഇന്ത്യ’യുടെ ഭാഗമായി ഒരു ലക്ഷത്തോളം സ്വയം സഹായ സംഘങ്ങള്‍ക്കുള്ള മൂലധന സഹായത്തിന്റെ വിതരണവും, ഫുഡ് സ്ട്രീറ്റിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.
മോദി സര്‍ക്കാര്‍ രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമെന്നും ഭക്ഷ്യസംസ്കരണ മേഖലയുടെ ഉയര്‍ച്ചയ്ക്കാവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നും കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍ പറഞ്ഞു.
ഇന്ത്യയെ ലോകത്തിന്റെ ഭക്ഷണക്കൂടയാക്കുക എന്നതാണ് ‘വേള്‍ഡ് ഫുഡ് ഇന്ത്യ’യുടെ ലക്ഷ്യം. അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷമായാണ് 2023 ആഘോഷിക്കുന്നത്.