ന്യൂഡല്‍ഹി: ബിഹാറില്‍ ജാതി അടിസ്ഥാനത്തിലുള്ള സംവരണം 65 ശതമാനമായി വര്‍ധിപ്പിക്കുന്ന ബില്‍ നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി.
മുന്നാക്ക സംവരണം ഉള്‍പ്പെടെ സംസ്ഥാനത്തെ ആകെ സംവരണം ഇതോടെ 75 ശതമാനമാകും.
സംസ്ഥാനത്ത് പിന്നാക്കക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വിസിലും വിദ്യാഭ്യാസത്തിലും ജനസംഖ്യാനുപാതത്തിലുള്ള പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് അടുത്തിടെ നടന്ന ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസില്‍ വ്യക്തമായിരുന്നു. തുടര്‍ന്നാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംവരണത്തോത് വര്‍ധിപ്പിക്കാൻ നിര്‍ദ്ദേശിച്ചത്. ഒബിസി, ഇബിഎസ് ക്വാട്ട 30ല്‍ നിന്ന് 43 ശതമാനമായും പട്ടികജാതി വിഹിതം 16ല്‍ നിന്ന് 20 ശതമാനമായും പട്ടികവര്‍ഗ വിഹിതം ഒന്നില്‍ നിന്ന് രണ്ട് ശതമാനമായുമാണ് വര്‍ധിപ്പിച്ചത്.
നിലവില്‍, സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗങ്ങള്‍ക്ക് (ഇ.ഡബ്ല്യു.എസ്) 10ശതമാനവും വിവിധ പിന്നാക്കക്കാര്‍ക്ക് 50 ശതമാനവുമാണ് സംവരണം. പുതിയ ബില്‍ നടപ്പാക്കുന്നതോടെ പിന്നാക്ക സംവരണം മൊത്തം 65ശതമാനമാകും. ഇ.ഡബ്ല്യു.എസ് സംവരണം അതേപടി നിലനില്‍ക്കും.
‘സംവരണ ഭേദഗതി ബില്‍ 2023’ ഏകകണ്ഠമായാണ് ബീഹാര്‍ നിയമസഭയുടെ ശീതകാല സമ്മേളനത്തിന്റെ നാലാം ദിവസമായ ഇന്ന് പാസാക്കിയത്. അതേസമയം, ബില്ലില്‍ ഇ.ഡബ്ല്യു.എസ് സംവരണം വര്‍ധിപ്പിക്കാത്തതില്‍ ബിജെപി ആശങ്ക പ്രകടിപ്പിച്ചു. ഗവര്‍ണര്‍ ഒപ്പിട്ടാല്‍ ബില്‍ നിയമമായി മാറും.
കേന്ദ്രസര്‍ക്കാര്‍ ദേശീയതലത്തില്‍ ജാതി സെൻസസ് നടത്തി പിന്നാക്ക സംവരണം വര്‍ധിപ്പിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആവര്‍ത്തിച്ചു. സംസ്ഥാനത്തെ 94 ലക്ഷത്തിലേറെ കുടുംബങ്ങളുടെ പ്രതിമാസ വരുമാനം 6,000 രൂപയില്‍ കുറവാണെന്ന് നിയമസഭയില്‍ അവതരിപ്പിച്ച ജാതി സെൻസസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ആകെയുള്ള 2.97 കോടി കുടുംബങ്ങളില്‍ 34.13 ശതമാനത്തോളം പേരാണ് ഈ പരിധിയില്‍ വരുന്നത്.