പയ്യോളി: ദേശീയപാത വികസനം യാഥാര്‍ഥ്യമാവുന്നതോടെ തിക്കോടി രണ്ടായി മുറിയുന്ന സാഹചര്യമൊഴിവാക്കാൻ ടൗണില്‍ അടിപ്പാത അനിവാര്യമാണെന്ന ആവശ്യം ശക്തമാവുന്നു.
ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റിലേ സത്യഗ്രഹം 50 ദിവസം പിന്നിട്ടതിന്റെ ഭാഗമായി സംഘടിപ്പിച്ച കൂട്ടനിരാഹാര സമരത്തില്‍ പ്രതിഷേധമിരമ്ബി. പരിപാടി ബി.ജെ.പി ജില്ല പ്രസിഡന്റ് വി.കെ. സജീവൻ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയുമായും എൻ.എച്ച്.എ ഉദ്യോഗസ്ഥരുമായും പി.ടി. ഉഷ എം.പി അടിപ്പാത ആവശ്യം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ അനുകൂല തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആക്ഷൻ കമ്മിറ്റി ചെയര്‍മാൻ വി.കെ. അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. ഇബ്രാഹിം തിക്കോടി, ബഷീര്‍ തിക്കോടി, വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം പ്രസിഡന്റ് സുകുമാരൻ, കുഞ്ഞബ്ദുല്ല തിക്കോടി, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എ.കെ. ബൈജു എന്നിവര്‍ സംസാരിച്ചു. ആക്ഷൻ കമ്മിറ്റി കണ്‍വീനര്‍ കെ.വി. സുരേഷ് കുമാര്‍ സ്വാഗതം പറഞ്ഞു.