ഡിജിപി വീട്ടിലുണ്ടായിരിക്കേ വസതിയില്‍ കടന്നുള്ള പ്രതിഷേധം സുരക്ഷാ വീഴ്ചയായും വിലയിരുത്തപ്പെടുന്നു. വീടിനു മുന്നില്‍ മുദ്രാവാക്യം വിളിയും പ്രതിഷേധവും നടക്കുന്പോള്‍ ഷേക്ക് ദര്‍ബേഷ് സാഹിബ് പുറത്തേക്കു വന്നില്ല.
ഇന്നലെ രാവിലെ 9.30നോടെയായിരുന്നു സംസ്ഥാന പോലീസ് മേധാവിയുടെ വീട്ടിലേക്ക് പ്രതിഷേധ സമരം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്‍റ് ജയ രാജീവ്, ജില്ലാ സെക്രട്ടറി ലീന മോഹൻ, പ്രവര്‍ത്തകരായ പൂജ, ശ്രീജ, സരിത എന്നിവരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു.
ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ സിപിഎം അനുഭാവിയായ പ്രതിയെ സംരക്ഷിക്കു ന്നതിന് നേതാക്കള്‍ നിര്‍ദേശിച്ചതുകൊണ്ടാണ് പോലീസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
ഡിജിപിയുടെ വസതിയിലെ പ്രതിഷേധം ഇതാദ്യം
തിരുവനന്തപുരം: കേരളത്തിന്‍റെ സമരചരിത്രത്തില്‍ സംസ്ഥാന പോലീസ് മേധാവിയുടെ ഔദ്യോഗിക വസതി ഇതുവരെ പ്രതിഷേധങ്ങള്‍ക്കു വേദിയായിട്ടില്ല. സാധാരണയായി സംസ്ഥാന പോലീസ് ആസ്ഥാനവും മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും മന്ത്രിമാരുടെയും വീടുകളും വാഹനങ്ങളുമൊക്കെയാണ് പ്രതിഷേധത്തിനു വേദിയാകുന്നത്.
സംസ്ഥാന പോലീസ് മേധാവിയായ ഷെയ്ക് ദര്‍ബേഷ് സാഹിബിന്‍റെ ഒൗദ്യോഗിക വസതിയുടെ സിറ്റൗട്ടില്‍ കയറിയിരുന്നാണ് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയത്.
വഴുതക്കാട്ടെ വീട്ടുവളപ്പില്‍ കയറിയ അഞ്ച് പ്രവര്‍ത്തകര്‍ മുറ്റത്തും സിറ്റൗട്ടിലുമായി കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. പിന്നാലെ ഡിജിപി തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണറെ വിളിച്ചുവരുത്തി വിശദീകരണം തേടി. ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കാനും നിര്‍ദേശം നല്‍കി. വനിതാ പോലീസ് ഏറെ പരിശ്രമിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തു നീക്കിയത്.