തിരുവനന്തപുരം: പെൻഷൻ വിതരണത്തിനായി കെ.എസ്.ആര്‍.ടി.സിക്ക് സംസ്ഥാന സര്‍ക്കാര്‍ 71 കോടി രൂപ കൂടി അനുവദിച്ചു.
ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ ആണ് ഇക്കാര്യം അറിയിച്ചത്. നവംബര്‍ മുതല്‍ പെൻഷന് ആവശ്യമായ തുക സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം വഴി ലഭ്യമാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഈ നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് ഈ മാസത്തെ പെൻഷൻ വിതരണത്തിന് ആവശ്യമായ തുക സഹായമായി നല്‍കാൻ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഒമ്ബത് മാസത്തിനുള്ളില്‍ 1355 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ നല്‍കിയത്. 900 കോടിയാണ് ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ അനുവദിച്ചത്. 5034 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിക്ക് രണ്ടാം പിണറായി സര്‍ക്കാര്‍ സഹായമായി നല്‍കിയത്. ഒന്നാം പിണറായി സര്‍ക്കാര്‍ 4936 കോടി നല്‍കി. 9970 കോടി രൂപയാണ് രണ്ട് എല്‍.ഡി.എഫ് സര്‍ക്കാരുകള്‍ ഏഴര വര്‍ഷത്തിനുള്ളില്‍ നല്‍കിയത്.