വാഷിങ്ടണ്‍: ഗസ്സയില്‍ ഇസ്രായേല്‍ കിരാത മനുഷ്യക്കുരുതി തുടരുന്നതിനിടെ ഹാര്‍വാര്‍ഡ് – ഹാരിസ് അമേരിക്കയില്‍ നടത്തിയ സര്‍വേയില്‍ ലഭിച്ച അഭിപ്രായങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
ഇസ്രായേലിനെ പിരിച്ചുവിട്ട് ഹമാസിന് നല്‍കണം എന്ന് തങ്ങള്‍ വിശ്വസിക്കുന്നു എന്നാണ് ഭൂരിഭാഗം ചെറുപ്പക്കാരായ അമേരിക്കക്കാരും പറഞ്ഞത്.
18 നും 24 നും ഇടയില്‍ പ്രായമുള്ള 51 % അമേരിക്കൻ യുവാക്കളും ഇങ്ങനെയാണ് ചിന്തിക്കുന്നത്. ജൂത രാഷ്ട്രത്തിന്റെ അന്ത്യവും ഫലസ്തീനെ ഹമാസ് ഭരണത്തിൻ കീഴിലാക്കുകയും ചെയ്യുകയെന്നതാണ് ഇസ്രായേല്‍ – ഫലസ്തീൻ സംഘര്‍ഷത്തിനുള്ള സമൂലമായ പരിഹാരമായി യുവാക്കള്‍ അഭിപ്രായപ്പെട്ടത്. 18 – 24 വയസ്സിലെ 32 ശതമാനം പേര്‍ മാത്രമാണ് ഇസ്രായേലിനൊപ്പം സ്വതന്ത്ര ഫലസ്തീൻ രാജ്യമെന്ന ദ്വിരാഷ്ട്ര വാദം പരിഹാരമായി മുന്നോട്ടുവെച്ചത്.
ഇസ്രായേലിനേയോ ഹമാസിനെയോ പിന്തുണയ്ക്കുന്നതില്‍ ചെറുപ്പക്കാരും പ്രായമായ അമേരിക്കക്കാരും തമ്മില്‍ കടുത്ത ഭിന്നതയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് അഭിപ്രായ സര്‍വേ ഫലം. സര്‍വേയില്‍ പങ്കെടുത്ത 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ നാലു ശതമാനം പേര്‍ മാത്രമേ ഇസ്രായേല്‍ എന്ന രാജ്യം തന്നെ വേണ്ടെന്ന അഭിപ്രായം പറഞ്ഞുള്ളൂ.
ആകെ 80 ശതമാനം അമേരിക്കക്കാരും ഇസ്രയേലിന്റെ പക്ഷം ചേര്‍ന്നപ്പോള്‍, 18-24 പ്രായത്തിലുള്ളവരില്‍ 50 – 50 എന്ന നിലയിലായിരുന്നു.
18നും 24നും ഇടയില്‍ പ്രായമുള്ള യുവാക്കളില്‍ 60 ശതമാനം പേരും ഹമാസിന്റെ ഒക്ടോബര്‍ 7ലെ ആക്രമണത്തെ തള്ളിപ്പറിഞ്ഞില്ലെന്നും സര്‍വേ കണ്ടെത്തി. ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ വംശഹത്യ നടത്തിയെന്ന് പറയുകയാണ് യുവാക്കളില്‍ ഭൂരിഭാഗവും.