ദുബൈ: നിര്‍മാണസ്ഥലങ്ങളില്‍ തൊഴിലാളികള്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് ബോധവത്കരണവുമായി ദുബൈ മുനിസിപ്പാലിറ്റി.
‘സേഫ്റ്റി ടെന്‍റ്’ എന്നപേരില്‍ തൊഴിലാളികളുടെ ഒത്തുകൂടല്‍ ജബല്‍ അലിയിലെ തൊഴിലാളികളുടെ താമസസ്ഥലത്താണ് ഒരുക്കിയത്. പ്രധാനപ്പെട്ട നിയമങ്ങള്‍, മുന്നൊരുക്കങ്ങള്‍, വ്യക്തികള്‍ പാലിക്കേണ്ട രീതികള്‍, അപകടങ്ങളും പരിക്കുകളും മറ്റു ഗുരുതരമായ സാഹചര്യവും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയാണ് പരിപാടിയില്‍ വിശദീകരിക്കുന്നത്.
പ്രദേശത്തെ തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ പരിചിതമായ ഉര്‍ദു ഭാഷയിലാണ് ബോധവത്കരണം നടത്തിയത്. ഇതോടൊപ്പം ശാരീരികാരോഗ്യ ബോധവത്കരണ വര്‍ക്ഷോപ്പും ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ പരിശോധനയും ഒരുക്കിയിരുന്നു. ദുബൈയിലെ എല്ലാ നിര്‍മാണ മേഖലകളിലും തൊഴിലാളികള്‍ക്കിടയിലും സുരക്ഷാ ബോധവത്കരണം എത്തിക്കാനാണ് മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നത്. എൻജിനീയര്‍മാര്‍, കണ്‍സല്‍ട്ടന്‍റുമാര്‍, സൂപ്പര്‍വൈസര്‍മാര്‍, സാധാരണ തൊഴിലാളികള്‍ എന്നിങ്ങനെ എല്ലാ വിഭാഗക്കാരിലും ബോധവത്കരണ സന്ദേശം എത്തിക്കുന്നുണ്ട്. സുരക്ഷിതവും ആരോഗ്യകരവുമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ദുബൈ മുനിസിപ്പാലിറ്റി ബോധവത്കരണ സംരംഭങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. തൊഴിലാളികളെ അപകടങ്ങളില്‍നിന്ന് സംരക്ഷിക്കുന്നതിനായി നിര്‍മാണ സൈറ്റുകളില്‍ നൂതന ഉപകരണങ്ങളുടെ ഉപയോഗത്തിന് മുൻഗണന നല്‍കുന്നതിനും മുനിസിപ്പാലിറ്റി പ്രോത്സാഹനം നല്‍കുന്നുണ്ട്.