കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ മുൻ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. പി. ജി.
മനുവിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹെെക്കോടതി തള്ളി. പത്തു ദിവസത്തിനുള്ളില്‍ കീഴടങ്ങിയാല്‍ മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കണമെന്നും ജാമ്യാപേക്ഷ വെെകാതെ പരിഗണിക്കണമെന്നും ജസ്റ്റിസ് പി ഗോപിനാഥ് ഉത്തരവിട്ടു.
പരാതിക്കാരി ആരോപിക്കുന്ന തരത്തിലുള്ള പെരുമാറ്റം തന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും തൊഴില്‍രംഗത്തെ എതിരാളികളുടെ കരുതിക്കൂട്ടിയുള്ള നീക്കത്തിന്റെ ഭാഗമാണ് കേസെന്നും അഡ്വ. മനുവിന്റെ മുൻകൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. റൂറല്‍ എസ് പി ക്ക് ലഭിച്ച പരാതിയിലാണ് മനുവിനെതിരെ കേസെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് മനു ഹെെക്കോടതി സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവച്ചിരുന്നു.
2018ല്‍ നടന്ന കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബറിലാണ് പരാതിക്കാരി അഭിഭാഷകനെ കാണാനെത്തിയത്. പിന്നീട് പലപ്പോഴും യുവതിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫീസിലും പരാതിക്കാരിയുടെ വീട്ടിലും പീഡിപ്പിച്ചതായി മൊഴിയുണ്ട്. അനുവാദമില്ലാതെ പരാതിക്കാരിയുടെ സ്വകാര്യ ചിത്രമെടുത്തതിനും ഫോണിലേയ്ക്ക് അശ്ലീല സന്ദേശം അയച്ചതിനും ഐ ടി ആക്‌ട് അടക്കം ചുമത്തിയാണ് അഭിഭാഷകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.