ന്യൂഡല്‍ഹി: ഗുജറാത്തിലെ സ്റ്റെയിൻലെസ് സ്റ്റീല്‍ മേഖലയിലെ ചെറുകിട സ്ഥാപനങ്ങള്‍ പൂട്ടിയതായി കാണിച്ചുള്ള മാധ്യമ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ബി.ജെ.പി സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്.
ഇന്ത്യൻ സ്റ്റെയിൻലെസ് സ്റ്റീല്‍ പ്ലെയറുകള്‍ വിലകുറഞ്ഞ ചൈനീസ് ഇറക്കുമതിയുടെ കനത്ത ആഘാതം പേറുകയാണെന്നും ഇത് ഏകദേശം 30-35 ശതമാനം വരുമെന്നും ഇന്ത്യൻ സ്റ്റെയിൻലെസ് സ്റ്റീല്‍ ഡവലപ്മെന്റ് അസോസിയേഷൻ (ഐ.എസ്.എസ്.ഡി.എ) പ്രസിഡന്റ് രാജാമണി കൃഷ്ണമൂര്‍ത്തിയെ ഉദ്ധരിക്കുന്ന മാധ്യമ റിപ്പോര്‍ട്ട് ഉദ്ധരിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് എക്സില്‍ പങ്കുവെച്ചു.
സ്റ്റെയിൻലെസ് സ്റ്റീല്‍ മേഖലയിലെ രാജ്യത്തെ എം.എസ്.എം.ഇകളില്‍ 80 ശതമാനവും ഗുജറാത്തില്‍ മാത്രമാണെന്നും ജയ്റാം രമേഷ് പറഞ്ഞു. ഇതില്‍ 35ശതമാനം എണ്ണം 2023 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ അടച്ചുപൂട്ടി. മറ്റു പലര്‍ക്കും അതിജീവിക്കാൻ കഴിയുന്നില്ല. ചൈനയില്‍ നിന്നുള്ള ഇറക്കുമതിയുടെ കുത്തൊഴുക്ക് മൂലമാണത്.ഇന്ത്യൻ സ്റ്റെയിൻലെസ് സ്റ്റീല്‍ ഡവലപ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ഇക്കാര്യം ധൈര്യപൂര്‍വം തുറന്നു പറഞ്ഞിരിക്കുകയാണ്. അദ്ദേഹത്തെ ശ്ലാഘിക്കുന്നു. -ജയ്റാം രമേഷ് കുറിച്ചു.