തിരുവനന്തപുരം: മലയാളത്തിന്റെ ഗാനഗന്ധര്‍വ്വൻ അതുല്യ ഗായകൻ കെ.ജെ. യേശുദാസിന് നാളെ 84 വയസ് പൂര്‍ത്തിയാകും. ശതാഭിഷിക്തനാകുന്ന അദ്ദേഹം യു.എസിലെ ടെക്സസിലുള്ള ഡാലസിലെ സ്വവസതിയിലാണ് ഇക്കുറി ജന്മദിനമാഘോഷിക്കുക.
ഇന്ത്യൻ സംഗീതത്തിലെ അതുല്യ പ്രതിഭയായ യേശുദാസ് കോവിഡിനുശേഷം കേരളത്തില്‍ എത്തിയിരുന്നില്ല. മൂകാംബിക ദേവിയുടെ ഭക്തനായ അദ്ദേഹം പിറന്നാളിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെത്തി കീര്‍ത്തനം ആലപിക്കുന്നത് വര്‍ഷങ്ങളായി പതിവാണ്. മക്കളും അദ്ദേഹത്തോടൊപ്പം എത്താറുണ്ട്. എന്നാല്‍ കോവിഡ് ഉള്‍പ്പെടെയുള്ള കാരണത്താല്‍ ഏതാനും വര്‍ഷങ്ങളായി പതിവ് മുടങ്ങി.എന്നാല്‍ മൂകാംബികയിലടക്കം യേശുദാസിനായി നാളെ പ്രത്യേക പൂജകള്‍ ചെയ്യുന്നുണ്ട്.
തിരുവനന്തപുരത്തെ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയായ സൂര്യയുടെ നൃത്ത സംഗീതോത്സവ പരിപാടികള്‍ എല്ലാ വര്‍ഷവും ഒക്ടോബറില്‍ യേശുദാസിന്റെ സംഗീതക്കച്ചേരിയോടെയാണ് തുടങ്ങിയിരുന്നത്. എന്നാല്‍ അതും
യേശുദാസ് വരാത്തതിനാല്‍ മുടങ്ങിയിരുന്നു.ഇക്കുറി വരുമെന്ന സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും എത്തിയില്ല.അതേസമയം വൈകാതെ അദ്ദേഹം നാട്ടിലെത്തുമെന്ന് അടുപ്പമുള്ളവര്‍ പറയുന്നുണ്ട്.
മലയാളിയെ സംബന്ധിച്ചിടത്തോളം പാട്ടിന്റെ അവസാനവാക്കാണ് യേശുദാസ് എന്ന നാമം . മഹിമയാര്‍ന്ന ആ സ്വരശുദ്ധി പല തലമുറകളെ കീഴടക്കി .ഇന്നും യേശുദാസിന്റെ പാട്ടുകേള്‍ക്കാതെ മലയാളികളുടെ ഒരു ദിവസം കടന്നു പോകാറില്ല
1940 ജനുവരി 10ന് എറണാകുളത്തെ ഫോര്‍ട്ട് കൊച്ചിയിലാണ് യേശുദാസിന്റെ ജനനം. പതിറ്റാണ്ടുകളായി നീണ്ടുനില്‍ക്കുന്ന കരിയറില്‍ വിദേശ ഭാഷകളില്‍ ഉള്‍പ്പെടെയായി 50,000ത്തിലധികം ഗാനങ്ങള്‍ യേശുദാസ് ആലപിച്ചിട്ടുണ്ട്. മലയാളം പോലെ തമിഴ് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭാഷകളിലും തരംഗം സൃഷ്ടിച്ചു. ഹിന്ദിയില്‍ പാടിയ ഗാനങ്ങളും എക്കാലത്തേയും ഹിറ്റുകളാണ്.പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ അടക്കമുള്ള നിരവധി ബഹുമതികള്‍ നേടുകയും ചെയ്തു.യേശുദാസിന് ഫാല്‍ക്കെ പുരസ്ക്കാരവും ഭാരതരത്നവും നല്‍കണമെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്നുണ്ട്.