കൊച്ചി: മഹാകവി ജി. ശങ്കരക്കുറുപ്പ് സ്മാരകവും പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ നഗരത്തിലെ പൊതുയിടങ്ങള്‍ വര്‍ദ്ധിക്കും.
രാജേന്ദ്ര മൈതാനം, സുഭാഷ് പാര്‍ക്ക്, പള്ളത്ത് രാമൻ സാംസ്കാരിക കേന്ദ്രം, വടുതല പാര്‍ക്ക് എന്നിവയ്ക്കൊപ്പം നഗരത്തില്‍ ജി. സ്മാരകം കൂടി ആരംഭിക്കുന്നതോടെ നഗരാധിഷ്ഠിത ടൂറിസത്തിന് മികവാകും. പി.ജെ. ആന്റണി ഗ്രൗണ്ടിന്റെ നിര്‍മ്മാണം നടന്നു വരികയാണ്.
ഹൈക്കോടതിക്ക് സമീപം പണ്ഡിറ്റ് കറുപ്പൻ സ്മാരകത്തിന് സമീപമാണ് ജി. സ്മാരകം. ഓപ്പണ്‍ സ്റ്റേജ്, ആര്‍ട്ട് ഗ്യാലറി എന്നിവയുള്ളതിനാല്‍ വിവിധ പരിപാടികള്‍ നടത്താൻ സാധിക്കും. കോര്‍പ്പറേഷന് വരുമാനസാദ്ധ്യതയും വര്‍ദ്ധിക്കും. കഫറ്റേരിയയുമുണ്ടാകും.
ഫെബ്രുവരി നാലിന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ സ്മാരകം ഉദ്ഘാടനം ചെയ്യും. വൈകിട്ട് സാഹിത്യപരിപാടിയും കലാപരിപാടിയും നടക്കും. സ്മാരകത്തിന്റെ നടത്തിപ്പ് ചുമതല സി ഹെഡിനാണ് (സെന്റര്‍ ഫോര്‍ ഹെറിറ്റേജ്, എൻവിയോണ്‍മെന്റ് ആൻഡ് ഡെവലപ്മെന്റ് ).
ടൂറിസം സാദ്ധ്യത
സ്മാരകം ടൂറിസം കേന്ദ്രമായിക്കൂടി മാറുമെന്നാണ് കോര്‍പ്പറേഷന്റെ പ്രതീക്ഷ. ക്യൂൻസ് വാക് വേ, മംഗളവനം എന്നിവയ്ക്ക് സമീപമാണ് സ്മാരകം. കവിയെക്കുറിച്ച് കൂടുതല്‍ അറിയാൻ ശ്രമിക്കുന്നവര്‍ക്കും ഇവിടെ സൗകര്യമുണ്ടാകും.
കാവാക്കി (കാവിന്റെ മാതൃക) ഇവിടെ നിര്‍മ്മിക്കും. സ്വസ്ഥമായി ഇരിക്കാനുള്ള സൗകര്യമുണ്ടാകും. കവിയുടെ കവിതകള്‍ കേള്‍ക്കുന്ന ഹോളോഗ്രാം ഉണ്ടാകും. ഇതിന്റെ നിര്‍മ്മാണം ഉദ്ഘാടനത്തിന് ശേഷമേ ഉണ്ടാകൂ. കവിയുടെ ശില്പം, ഓടക്കുഴല്‍ എന്നിവയും സ്മാരകത്തില്‍ സ്ഥാപിക്കും. എബ്രഹാം മാടമാക്കല്‍ റോഡില്‍ നിന്ന് 12 മീറ്റര്‍ റോഡ് നിര്‍മ്മിക്കുന്ന പദ്ധതി പിന്നീട് നടക്കും.
കുറെ ഏറെ തടസങ്ങളില്‍ നിന്നാണ് ജി. സ്മാരകം പൂര്‍ത്തിയായി വരുന്നത്. തീരുമാനത്തില്‍ നിന്ന് മാറ്റം വരാതെ ഉറച്ചു നിന്ന് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കോണ്ടുപോകുകയായിരുന്നു. അമൃത, സ്മാര്‍ട്സിറ്റി എന്നിവയുടെ ഫണ്ടും നിര്‍മ്മാണത്തിന് ലഭ്യമായിട്ടുണ്ട്.
അഡ്വ. എം. അനില്‍കുമാര്‍ മേയര്‍
ഞങ്ങളുടെ കുടുംബത്തിനും മുത്തച്ഛനെ സ്നേഹിക്കുന്നവര്‍ക്കും വലിയ സന്തോഷം തരുന്ന വാര്‍ത്തയാണ്. ഞാൻ ഡെപ്യൂട്ടി മേയറായിരുന്ന സമയത്ത് പദ്ധതിക്കായുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. നിലവിലത്തെ കൗണ്‍സില്‍ അത് യാഥാര്‍ത്ഥ്യമാക്കി. മഹോനരമായ നിര്‍മ്മാണമാണ് നടക്കുന്നത്.
ബി. ഭദ്ര ജിയുടെ ചെറുമകള്‍