മൂവാറ്റുപുഴ: വിവാദങ്ങള്‍ക്കിടെ മൂവാറ്റുപുഴ കടാതി-കാരക്കുന്നം ബൈപാസിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.
റോഡിനായി നിശ്ചയിച്ച പുതിയ അലൈൻമെന്റില്‍ അതിര്‍ത്തി നിശ്ചയിച്ച് കല്ലിടുന്ന ജോലികള്‍ക്കാണ് വ്യാഴാഴ്ച രാവിലെ തുടക്കമായത്. കല്ലിട്ടു തിരിക്കുന്ന ജോലികള്‍ അതിവേഗമാണ് പൂര്‍ത്തിയാകുന്നത്. മാര്‍ച്ചില്‍ റോഡ് നിര്‍മാണം ആരംഭിക്കാനാണ് തീരുമാനം.
ഒരുവര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കി റോഡ് തുറന്നുനല്‍കും. മൂന്നു പതിറ്റാണ്ടിന്‍റെ കാത്തിരിപ്പിനൊടുവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കെ ഒരുവിഭാഗം പ്രതിഷേധവുമായി രംഗത്തുണ്ട്. 30 വര്‍ഷം മുമ്ബുള്ള അലൈൻമെന്‍റ് അനുസരിച്ച് റോഡ് നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ രംഗത്തിറങ്ങിയത്. ബൈപാസ് റോഡിനായി നിശ്ചയിച്ച പഴയ അലൈൻമെന്റും പുതിയ അലൈൻമെന്റും സംയോജിപ്പിച്ചാണു പുതിയ അനുമതി നല്‍കിയിരിക്കുന്നത്.
എന്നാല്‍, ചില വ്യക്തികളെയും സ്ഥാപനങ്ങളെയും സഹായിക്കാൻ പഴയ അലൈൻമെന്‍റില്‍ മാറ്റംവരുത്തിയെന്നാണ് ആരോപണം. 1995ല്‍ പ്രഖ്യാപിച്ച കടാതി-കാരക്കുന്നം ബൈപാസ് റോഡിന് അന്ന് അലൈൻമെന്‍റ് തയാറാക്കി കല്ലിട്ടെങ്കിലും തുടര്‍ നടപടി ഉണ്ടായിരുന്നില്ല. ഒടുവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പകുതി തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന നിര്‍ദേശത്തില്‍ തട്ടി നിന്ന പദ്ധതി ഡീൻ കുര്യാക്കോസ് എം.പിയുടെ തുടര്‍ച്ചയായ ഇടപെടലിനെ തുടര്‍ന്ന് റോഡിനു വേണ്ടിയുള്ള തുക പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ ചെലവഴിക്കാൻ തയാറായതോടെയാണ് വീണ്ടും ജീവൻ വെച്ചത്. 760 കോടി രൂപയാണ് അനുവദിച്ചത്.
അലൈൻമെന്റില്‍ മാറ്റം വരുത്തിയതോടെ കൂടുതല്‍ പാടശേഖരങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്തേണ്ടി വരുമെന്നും കുന്നുകള്‍ ഇടിച്ചുനിരത്തേണ്ടി വരുമെന്നും നാട്ടുകാര്‍ വാദിക്കുന്നു. എന്നാല്‍, പുതിയ അലൈൻമെന്‍റില്‍ കൂടുതല്‍ വീടുകളും മറ്റും നഷ്ടപ്പെടുന്നില്ല.