ഇരവിപുരം: യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച കേസില്‍ മൂന്ന് പ്രതികള്‍ പൊലീസ് പിടിയിലായി. ചാത്തന്നൂർ പള്ളിപടിക്കലില്‍ ലിജു (42), മയ്യനാട് അക്കരത്തോട്ടത്തില്‍ വിനു (31), ആക്കോലില്‍ കോട്ടൂർവെളിയില്‍ അനു എന്നിവരാണ് ഇരവിപുരം പൊലീസിന്‍റെ പിടിയിലായത്.
ഞായറാഴ്ച രാത്രി 10.45ഓടെ മയ്യനാടുള്ള കടയില്‍ പ്രതികളെത്തി ഭക്ഷണം ആവശ്യപ്പെട്ടു. എന്നാല്‍, കടയില്‍നിന്ന മുക്കം സ്വദേശിയായ സജീർ ഇവരോട് ഭക്ഷണം തീർന്നുപോയെന്ന് അറിയിച്ചു.
ഇതില്‍ പ്രകോപിതരായ ഇവർ അഞ്ചോളം വരുന്ന മറ്റു പ്രതികളെ ഫോണില്‍ വിളിച്ചുവരുത്തി സജീറിനെ മർദിക്കുകയും വാള്‍ കൊണ്ട് വെട്ടിപ്പരിക്കേല്‍പിക്കുകയും ചെയ്തു. കൂടാതെ കടയുടമ സജീവിനെയും സാധനം വാങ്ങാനെത്തിയ മറ്റൊരാളെയും പ്രതികള്‍ സംഘം ചേർന്ന് മർദിച്ചു. സജീർ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റർ ചെയ്ത് മുഖ്യപ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ രാജീവിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ അനീഷ് കുമാർ, അജിത്, സി.പി.ഒ വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.