ബുധനാഴ്ച ഗാസയില്‍ ജനങ്ങള്‍ തിങ്ങിപ്പാർത്തിരുന്ന ഷെല്‍ട്ടറിലുണ്ടായ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. തങ്ങള്‍ ആക്രമണം നടത്തിയിട്ടില്ലെന്നാണ് ഇസ്രേലി സൈന്യം പറയുന്നത്.
തെക്കൻ ഗാസയിലെ ഖാൻ യൂനിസില്‍ രൂക്ഷ പോരാട്ടം തുടരുകയാണ്. നഗരത്തിലെ രണ്ടു പ്രധാന ആശുപത്രികള്‍ ഒറ്റപ്പെട്ട നിലയിലാണ്. നൂറുകണക്കിനു രോഗികളും ആയിരക്കണക്കിനു സാധാരണക്കാരും ആശുപത്രികളിലുണ്ട്.
ജനുവരി എട്ടിന് മധ്യ ഗാസയിലെ തുരങ്കം നശിപ്പിക്കുന്നതിനിടെ പരിക്കേറ്റ ഇസ്രേലി നടനും ഗായകനുമായ ഇദ്നാൻ അമേദി ആശുപത്രി വിട്ടു. ടാങ്ക് ഷെല്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലാണ് അമേദിക്കു പരിക്കേറ്റത്.
ആറ് ഇസ്രേലി സൈനികർ അന്നു കൊല്ലപ്പെട്ടിരുന്നു. ഇസ്രേലി സൈന്യത്തില്‍ റിസർവ് ഡ്യൂട്ടി ചെയ്യുകയാണ് അമേദി (35). ഒക്‌ടോബര്‍ ഏഴിന് ഹമാസിന്‍റെ ആക്രമണമുണ്ടായശേഷം 3,60,000 റിസർവ് സൈനികരെ ഇസ്രയേല്‍ സജ്ജമാക്കിയിരുന്നു.